ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി പി പി മാധവനെതിരെ പീഡനപരാതി. ജോലിയും വിവാഹവാഗ്ദാനവും നൽകി മാധവൻ പീഡിപ്പിച്ചെന്ന് 26കാരിയായ യുവതി ഉത്തംനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്ന് പരാതിക്കാരിയെ മാധവൻ ഭീഷണിപ്പെടുത്തിയതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂൺ 25നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
ഡൽഹി സ്വദേശിയായ പരാതിക്കാരിയുടെ ഭർത്താവ് 2020ൽ മരണമടഞ്ഞിരുന്നു. കോൺഗ്രസ് പാർട്ടി ഓഫീസിലായിരുന്നു പെൺകുട്ടിയുടെ ഭർത്താവ് ജോലി ചെയ്തിരുന്നതെന്നും അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാകാം മാധവൻ പെൺകുട്ടിയുമായി അടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പരാതിയിന്മേൽ സെക്ഷൻ 376 (ബലാത്സംഗം), സെക്ഷൻ 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തെന്നും പരാതി അന്വേഷിക്കുകയാണെന്നും ദ്വാരക ഡെപ്യൂട്ടി കമ്മീഷണർ എം ഹർഷ വർദ്ധൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി പി പി മാധവൻ തന്നെയാണോ പ്രതിയെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ പേഴ്സണൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന 71കാരനാണ് പ്രതിയെന്ന് മാത്രമാണ് ഡെപ്യൂട്ടി കമ്മീഷണർ വെളിപ്പെടുത്തിയത്. എന്നാൽ പൊലീസിലെ മറ്റ് ചില ഉദ്യോഗസ്ഥർ പരാതി പി പി മാധവനെതിരെ തന്നെയാണെന്ന് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |