തിരുവനന്തപുരം: സ്വർണ, കറൻസി കള്ളക്കടത്തുകേസുകളിൽ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയ മുഖ്യമന്ത്രി സംഘപരിവാർ ശക്തികൾക്കു മുന്നിൽ മുട്ടിലിഴയുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നിർഭയമായി രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിക്കെതിരായ രാഹുലിന്റെ നിലക്കാത്ത പോരാട്ടം ലോകമെമ്പാടുമുള്ളവർക്കറിയാം. ബി.ജെ.പിയുടെ വർഗീയ നിലപാടുകളോട് സന്ധി ചെയ്യാതെ പോരാടുന്ന രാഹുൽ ഗാന്ധിയുടെ മതേതര നിലപാടിനെ വിമർശിക്കാൻ പിണറായിക്ക് എന്തവകാശമാണുള്ളത്. വാളയാറിനപ്പുറത്തും ഇപ്പുറത്തും കോൺഗ്രസ് കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പ്രതികാര നടപടികളെ എപ്പോഴും തുറന്നെതിർക്കുകയാണ്. അല്ലാതെ മുഖ്യമന്ത്രിയെപ്പോലെ ഭയന്ന് സന്ധി ചെയ്യുകയല്ല. വളയാറിനപ്പുറത്തെ സി.പി.എമ്മിനെ പറ്റി അധികം പറയാതിരിക്കുന്നതാണ് പിണറായിക്ക് നല്ലത്.
മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം നരേന്ദ്ര മോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും ഭയക്കുന്ന ഭീരുത്വമുള്ള ഒരാൾ സോണിയാഗാന്ധിയെ വിമർശിക്കുന്നത് പരിഹാസ്യമാണെന്നും വേണുഗോപാൽ പറഞ്ഞു.
വി.ഡി. സതീശന്റെ ചെയ്തികൾ പൊതുപ്രവർത്തകർക്ക് നിരക്കാത്തത്: ഇ.പി. ജയരാജൻ
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചെയ്തികൾ പൊതുപ്രവർത്തകർക്ക് നിരക്കാത്തതാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.
ടൗൺഹാളിൽ നടന്ന എ.സി.ഷണ്മഖദാസ് പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്താ സമ്മേളനത്തിൽ നിന്ന് മാദ്ധ്യമ പ്രവർത്തകരെ ഇറക്കി വിടുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അങ്ങനെ ഇറക്കി വിടാൻ ആർക്കും അധികാരമില്ല. അദ്ദേഹത്തിന്റെ ആഹ്വാനത്തിനുശേഷമാണ് ദേശാഭിമാനി പത്രത്തിന് നേരെ ആക്രമണം ഉണ്ടായത്. രമേശ് ചെന്നിത്തല മോശക്കാരനാണെന്നും താനാണ് കേമനെന്നും കാണിക്കാനാണ് ഈ കോപ്രായങ്ങൾ. നിയമസഭയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സ്പീക്കറാണ്. അവിടെ ചട്ടങ്ങൾ അനുസരിച്ച് സ്പീക്കർ നടപടികൾ സ്വീകരിക്കും. മാദ്ധ്യമങ്ങളെ മാറ്റിനിറുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |