കൊച്ചി: ചൈനയിൽ മെഡിക്കൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കൊവിഡ് കാരണം മടങ്ങിപ്പോകാനാവാത്ത സാഹചര്യത്തിൽ ഇവർക്ക് ഇന്ത്യയിൽ പ്രാക്ടിക്കൽ ക്ളാസുകളൊരുക്കുന്നത് സംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വിദേശത്ത് മെഡിസിന് പഠിക്കുന്നവരുടെ രക്ഷിതാക്കൾചേർന്ന് രൂപം നൽകിയ സംഘടനയുടെ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിന്റേതാണ് നിർദ്ദേശം.
ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവസരമൊരുക്കുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ നൽകിയ സ്റ്റേറ്റ്‌മെന്റിൽ വ്യക്തമാക്കിയിരുന്നു. ഇവർക്ക് പ്രാക്ടിക്കൽ ക്ളാസുകളിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് ദേശീയ മെഡിക്കൽ കമ്മിഷനാണെന്നും അസി. സോളിസിറ്റർ ജനറൽ എസ്. മനു വിശദീകരിച്ചിരുന്നു. അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥികളും കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളും ഒഴികെയുള്ളവരുടെ പ്രാക്ടിക്കൽ പഠനത്തിന് അവസരമുണ്ടോയെന്നാണ് അറിയിക്കേണ്ടത്. ഹർജി ജൂലായ് ഒന്നിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |