കൊച്ചി: തൃശൂർ കേരളവർമ്മ കോളേജിലെ നാല് പിഎച്ച്.ഡി ഗവേഷക വിദ്യാർത്ഥികളുടെ കോഴ്സ് വർക്ക് ഉത്തരക്കടലാസുകൾ കാണ്മാനില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസംബറിലാണ് പരീക്ഷ നടത്തിയത്. ഉത്തരക്കടലാസുകൾ കോളേജ് ഓഫീസിലെ സേഫിലായിരുന്നു. യൂണിവേഴ്സിറ്റി നിർദ്ദേശിക്കുന്ന അദ്ധ്യാപകരെയാണ് ഇവ ഏൽപ്പിക്കേണ്ടത്. കഴിഞ്ഞയാഴ്ച അദ്ധ്യാപകരുടെ പട്ടിക ലഭിച്ചപ്പോഴാണ് ഉത്തരക്കടലാസുകൾ നഷ്ടമായത് മനസിലാക്കിയത്. ഇവ വീണ്ടെടുക്കാനായില്ലെങ്കിൽ പുനഃപരീക്ഷ നടത്താമെന്നും ചെലവുകൾ വഹിക്കാമെന്നുംകാട്ടി കോളേജ് അധികൃതർ പരീക്ഷാ കൺട്രോളർക്ക് കത്തയച്ചതായി അറിയുന്നു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കേരളവർമ്മ കോളേജിൽ മലയാളം, ഇംഗ്ളീഷ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്സ് എന്നിങ്ങനെ നാല് ഗവേഷണ കേന്ദ്രങ്ങളാണുള്ളത്. ഒരു ഇംഗ്ളീഷ് ഗവേഷകയുടെയും മൂന്ന് പൊളിറ്റിക്കൽ സയൻസ് ഗവേഷകരുടെയും ഉത്തരക്കടലാസുകളാണ് കാണാതായത്. ഇവ കണ്ടുകിട്ടിയില്ലെങ്കിൽ പുനഃപരീക്ഷയ്ക്കും മറ്റുമായി ആറുമാസമെങ്കിലും വേണ്ടിവരും.
ഗവേഷണവിഷയത്തിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കാൻ നടത്തുന്നതാണ് കോഴ്സ് വർക്ക് പരീക്ഷ. കോഴ്സ് പൂർത്തിയാക്കാൻ ഇത് അനിവാര്യവുമാണ്. ഇംഗ്ലീഷ് ഗവേഷകയുടെ തീസിസ് സമർപ്പിക്കേണ്ട സമയം അടുത്തിരിക്കെയാണ് സംഭവം.
പിഎച്ച്.ഡി കോഴ്സ് വർക്കിന്റെയും പരീക്ഷയുടെയും നടത്തിപ്പിനും മൂല്യനിർണയത്തിനും ഏകീകൃത മാനദണ്ഡങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
ഡോ.കെ.വി. ജയചന്ദ്രൻ
മുൻഡയറക്ടർ, റിസർച്ച്, കുഫോസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |