SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.41 PM IST

കളക്ടറേറ്റ് സ്ഫോടനക്കേസിലെ പ്രതികളെ കോടതിയിൽ നേരിട്ട് ഹാജരാക്കി

prathikal

കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിലെ പ്രതികളായ ബേസ് മൂവ്മെന്റ് പ്രവർത്തകരെ ഇന്നലെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. അതീവ സുരക്ഷയിൽ കർണാടക പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന മധുര സ്വദേശികളായ അബ്ബാസ് അലി (32), കരിം രാജ (27), ദാവൂദ് സുലൈമാൻ (27), ഷംസുദ്ദീൻ (28) എന്നിവരെ പ്രത്യേക വാനിലാണ് കൊല്ലത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കിയത്.

കേസ് എൻ.ഐ.എ കോടതിയിലേക്ക് മാറ്റിക്കൂടേയെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദിച്ചു. കേസ് അന്വേഷിച്ചത് എൻ.ഐ.എ അല്ലാത്തതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു

കുറ്റപത്രം അന്വേഷണ സംഘം നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. വിചാരണ നടപടികൾ ആരംഭിക്കാത്തതിനാൽ ഇടയ്ക്കിടെ കേസ് വിളിക്കുമ്പോൾ പ്രതികളെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയിരുന്നു. ഇടയ്ക്ക് അതും മുടങ്ങി. ഇതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനാലാണ് ഇന്നലെ നേരിട്ട് എത്തിച്ചത്. പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 30 വരെ നീട്ടി. കോടതി വിചാരണ ആരംഭിക്കുന്നത് വരെ പ്രതികളെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിയാൽ മതിയെന്നും നിർദ്ദേശിച്ചു. ഇതിന് പിന്നാലെ പ്രതികളെ വാനിൽ തന്നെ കർണാടകയിലേക്ക് കൊണ്ടുപോയി.

ആസൂത്രണത്തോടെ സ്ഫോടന പരമ്പര

2016 ജൂൺ 15ന് രാവിലെ 10.50 ഓടെയാണ് കൊല്ലം കളക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടന്നത്. തൊഴിൽ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിലാണ് ബോംബ് വച്ചത്. ഇതിന് ഒരാഴ്ച മുമ്പ് കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈലിൽ പകർത്തിയിരുന്നു. ചിത്രങ്ങളുമായി മധുരയിലെത്തിയാണ് മറ്റ് നാലുപേരുമായി ചേർന്ന് സ്ഫോടനം ആസൂത്രണം ചെയ്തത്. സ്ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കരിംരാജ ബോംബുമായി കൊല്ലത്തെത്തിയത്. ഇയാൾ ഒറ്റയ്ക്കാണ് കോടതി വളപ്പിലെ ജീപ്പിൽ ബോംബ് വച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. കൊല്ലത്തിന് പിന്നാലെ മലപ്പുറം കളക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂർ എന്നിവിടങ്ങളിലും ഇതേ സംഘം സ്പോടനങ്ങൾ നടത്തിയിരുന്നു.

ചുരുളഴിച്ച് എൻ.ഐ.എ
നെല്ലൂർ സ്ഫോടന കേസ് അന്വേഷണത്തിനിടെ എൻ.ഐ.എയാണ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കൊല്ലം, മലപ്പുറം സ്ഫോടനങ്ങളുടെയും ചുരുളഴിഞ്ഞു. യു.എ.പി.എ, ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം, സ്ഫോടകവസ്തു ആക്ട്, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികളുടെ മേൽ ചുമത്തിയിട്ടുള്ളത്.

ഷംസുദ്ദീൻ ജാമ്യാപേക്ഷ നൽകി‌

കേസിലെ നാലാം പ്രതിയായ ഷംസുദ്ദീൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്തു. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ഉള്ളതിനാൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചേക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.