കീവ് : യുക്രെയിനിലെ ഷോപ്പിംഗ് മാളിന് നേരെ നടന്ന റഷ്യൻ മിസൈൽ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 40ലേറെ പേർക്ക് പരിക്കേറ്റു. പോർട്ടാവയിലെ ക്രെമെൻചക് നഗരത്തിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. മിസൈൽ ആക്രമണമുണ്ടായപ്പോൾ ഏകദേശം നൂറുകണക്കിന് പേർ ഷോപ്പിംഗ് മാളിൽ ഉണ്ടായിരുന്നതായാണ്സൂചന. അതേ സമയം, ഖാർക്കീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. യുക്രെയിനിൽ സിവിലിയൻമാർക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ യു.എൻ ആശങ്ക പ്രകടിപ്പിച്ചു.
അതേ സമയം, ഈ വർഷം അവസാനത്തോടെയെങ്കിലും റഷ്യ തന്റെ രാജ്യത്ത് നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാൻ പരമാവധി ശ്രമിക്കണമെന്ന് ഇന്നലെ നടന്ന വെർച്വൽ കൂടിക്കാഴ്ചയ്ക്കിടെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ജി - 7 നേതാക്കളോട് അഭ്യർത്ഥിച്ചു. റഷ്യയുമായി ഇപ്പോൾ ചർച്ചകൾക്കുള്ള സമയമല്ലെന്നും റഷ്യയ്‌ക്കെതിരെ ഉപരോധങ്ങൾ കടുപ്പിക്കണമെന്നും സെലെൻസ്‌കി പറഞ്ഞു.
യുക്രെയിന് സാമ്പത്തിക, മാനുഷിക, സൈനിക, നയതന്ത്ര മേഖലകളിൽ നൽകിവരുന്ന പിന്തുണ ശക്തമായി തുടരുമെന്ന് ജി 7 വ്യക്തമാക്കി. കൂടാതെ, 2950 കോടി ഡോളർ വരെ ധനസഹായം നൽകാനും ധാരണയായി. യുക്രെയിന്റെ കരിങ്കടൽ തീരത്തെ തുറമുഖങ്ങളിൽ നിന്ന് കാർഷിക വസ്തുക്കളുടെ കയറ്റുമതിയ്ക്ക് റഷ്യ തുറന്ന പാത ഒരുക്കണമെന്ന് ജി 7 ആവശ്യപ്പെട്ടു. അതേ സമയം, റഷ്യൻ പ്രതിരോധ വ്യവസായത്തിന് മേൽ ജി 7 രാജ്യങ്ങൾ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |