കാസർകോട്: തളങ്കര പള്ളിക്കാലിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച്ച നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച മട്ടന്നൂർ മാന്നാറിലെ കെ. വിജേഷ് (29) നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിജേഷിനെതിരെ കണ്ണപുരം, ഹൊസ്ദുർഗ്, നീലേശ്വരം, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ തുടങ്ങിയ സ്റ്റേഷനുകളിലായി പത്തോളം കവർച്ചാ കേസുകളുണ്ട്.
ശനിയാഴ്ച്ച രാത്രിയാണ് തളങ്കര പള്ളിക്കാലിലെ സയ്യിദ് ശിഹാബുദ്ദീന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ആറു പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നത്. ശബ്ദം കേട്ട് പരിസരവാസികൾ ഓടിക്കൂടുന്നതിനിടെ രണ്ടുപേർ രക്ഷപ്പെടാൻ ശ്രമിക്കുകയും അതിനിടെ വിജേഷിനെ പിടികൂടുകയുമായിരുന്നു. തളങ്കര ഭാഗത്ത് താമസിക്കുന്ന ലത്തീഫാണ് ഓടി രക്ഷപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ലത്തീഫിന്റെ കൈവശമാണ് കവർന്ന സ്വർണ്ണാഭരണമുള്ളത്. ലത്തീഫ് കർണ്ണാടകയിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ലത്തീഫിനെ കണ്ടെത്താൻ കർണ്ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
കവർച്ച നടന്ന വീടിനെ ചുറ്റിപ്പറ്റി ലത്തീഫിന് നന്നായി അറിയാമായിരുന്നുവെന്നും ലത്തീഫാണ് കവർച്ച ആസൂത്രണം നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |