കാസർകോട്: പ്രവാസി അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ് കാസർകോട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ 14 അംഗ സ്‌ക്വാഡ് അന്വേഷിക്കും. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ടുപാകാൻ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയെന്നു സംശയിക്കുന്ന ഉപ്പളയിലെ ട്രാവൽസ് ഉടമയെ കണ്ടെത്താനായില്ല. ട്രാവൽസ് ഉടമ 50 ലക്ഷം രൂപയുടെ ഡോളർ ഗൾഫിലുള്ള അബൂബക്കർ സിദ്ധിഖിനെ ഏൽപ്പിക്കാൻ സഹോദരൻ അൻവർ, സുഹൃത്ത് അൻസാർ എന്നിവർക്ക് കൈമാറിയിരുന്നു. അൻവർ ഡോളർ അടങ്ങിയ ബാഗ് ഗൾഫിൽ സിദ്ധിഖിനെ ഏൽപ്പിച്ചു. ബാഗിൽ ഡോളർ സൂക്ഷിച്ച കവർ പൊട്ടിച്ച നിലയിലായിരുന്നു. ഇതിനെ ചൊല്ലി ട്രാവൽസ് ഉടമയും സിദ്ധിഖും പരസ്പരം ഫോണിൽ കൊലവിളി നടത്തിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
ഡോളർ വാങ്ങിത്തന്നാൽ നല്ലൊരു തുക പ്രതിഫലംനൽകാമെന്ന് ക്വട്ടേഷൻ സംഘത്തോട് ട്രാവൽസ് ഉടമ പറഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്.
അതിനിടെ അബൂബക്കർ സിദ്ധിഖിന്റെ കൊലയ്ക്കുശേഷം ട്രാവൽസ് ഉടമ സഞ്ചരിച്ച ഗോവ രജിസ്‌ട്രേഷനുള്ള ബ്രീത കാർ കണ്വതീർത്ഥയിലെ വീട്ടിൽ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. പൈവളിഗെയിൽ നിന്ന് അബൂബക്കർ സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. സിദ്ധിഖിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയുടെ ഉപ്പളയിലെ ഫ്ളാറ്റിൽ നിന്ന് പൊലീസ് നാല് ലക്ഷം രൂപ പിടികൂടിയിട്ടുണ്ട്.
കൊല നടന്ന സ്ഥലത്ത് പരിശോധന
അബൂബക്കർ സിദ്ധിഖിനെ ബന്ദിയാക്കി മർദ്ദിച്ച താവളം ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധിച്ചു. സിദ്ധിഖിനും സഹോദരനും സുഹൃത്തിനും ഇവിടെ വച്ച് ക്രൂരമർദ്ദനം ഏറ്റതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ക്വട്ടേഷൻ സംഘത്തിൽ പത്തു പേർ
സിദ്ധിഖിനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നുകളഞ്ഞ ക്വട്ടേഷൻ സംഘത്തിൽ പത്തു പേരുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പൈവളികെയിലെ കുപ്രസിദ്ധ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയത്. രക്ഷപ്പെട്ട പ്രതികളിൽ പലരും കർണ്ണാടകയിലേക്ക് കടക്കുകയായിരുന്നു. സംഘത്തിൽ ഒരാൾ ബംഗളുരു വിമാനത്താവളത്തിന് സമീപത്ത് അന്വേഷണ സംഘത്തിന്റെ വലയിലായതായും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |