തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ നിർമ്മിച്ച വെർജിൻ വെളിച്ചെണ്ണയുടെ കഥകേട്ടാൽ കേരങ്ങളുടെ നാട് ഞെട്ടുമെന്ന് സി.എ.ജി റിപ്പോർട്ട്. ആകെ നിർമ്മിച്ചത് 24,032.51ലിറ്റർ വെളിച്ചെണ്ണ. വിറ്റത് 873ലിറ്റർ മാത്രം. ബാക്കി മുഴുവൻ പാഴാക്കി നശിപ്പിക്കുകയായിരുന്നു. രണ്ടു കോടിയോളം രൂപയാണ് ഇതുമായി ബന്ധപ്പെട്ട് എരിഞ്ഞുപോയത്. സംസ്ഥാനത്തിന്റെയും കർഷകരുടെയും സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്താൻ രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം കേന്ദ്രം അനുവദിക്കുന്ന കോടിക്കണക്കിന് രൂപയാണ് സംസ്ഥാനം പല മേഖലകൾവഴി ഇത്തരത്തിൽ പാഴാക്കുന്നത്. ഇന്നലെ നിയമസഭയുടെ മേശപ്പുറത്തു വച്ച അക്കൗണ്ടന്റ് ആൻഡ് ഒാഡിറ്റർ ജനറലിന്റെ അനുവർത്തന ഒാഡിറ്റ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വസ്തുതകൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കെടുകാര്യസ്ഥതയും മേൽനോട്ടമില്ലായ്മയും ആസൂത്രണമില്ലായ്മയുമൊക്കെയാണ് കാരണമായി റിപ്പോർട്ടിൽ പറയുന്നത്.
വൻ കയറ്റുമതിസാദ്ധ്യതയും ആഭ്യന്തരവിപണിയിലെ നേട്ടവുമൊക്കെ പറഞ്ഞാണ് വെർജിൻ വെളിച്ചെണ്ണ പദ്ധതി തുടങ്ങിയത്. സാങ്കേതിക സാദ്ധ്യത വിലയിരുത്താതെ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ നടത്തിയ പണി ഇതിനേക്കാൾ വിചിത്രമാണ്. 14കോടിരൂപ മുതൽ മുടക്കി നെല്ല് കൊയ്യാനും മെതിക്കാനും ഉപയോഗിക്കുന്ന 50 കമ്പൈൻഡ് ഹാർവെസ്റ്റർ യന്ത്രം വാങ്ങി. ഇതിൽ 20 എണ്ണം പുറത്തെടുക്കുക പോലുമുണ്ടായില്ല. കർഷകർക്ക് ഇഷ്ടമാകുമോ എന്ന ശങ്കയായിരുന്നുവത്രെ കാരണം. എന്നാൽ, കർഷകർക്ക് താത്പര്യക്കുറവുണ്ടായിരുന്നില്ല. പിന്നീട് ഉപയോഗത്തിലെത്തിച്ച ബാക്കി 30 എണ്ണമാകട്ടെ ശരിക്ക് വിതരണം ചെയ്യാൻ സംവിധാനമില്ലാതിരുന്നതിനാൽ നാമമാത്രമായ ഉപഭോഗമാണുണ്ടായത്. സ്വകാര്യകൊയ്ത്ത് മെതി യന്ത്രങ്ങൾ വളരെ ആർഭാടത്തോടെ ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് കർഷകർക്ക് കുറഞ്ഞ ചെലവിൽ കിട്ടുമായിരുന്ന യന്ത്രങ്ങൾ പാഴായത്. 2011ൽ സർക്കാർ അനുമതി നൽകി 15.36കോടിരൂപ ചെലവഴിച്ച് മാളയിൽ നിർമ്മിച്ച ഫീഡ് മിക്സിംഗ് പ്ളാന്റിന്റെ സ്ഥിതിയും ഇതുതന്നെ. ഇത് തുറന്നു പ്രവർത്തിക്കുകയോ, കമ്മിഷൻ ചെയ്യുകയോ ഉണ്ടായില്ല. യന്ത്രങ്ങൾ ആർക്കും പ്രയോജനപ്പെടാതെ നശിക്കുകയാണ്.
വി.എ.എഫ്. പി.സി.എൽ, എം.പി.ഐ തുടങ്ങിയ രണ്ട് പൊതുമേഖലാസ്ഥാപനങ്ങൾ 6.75കോടിരൂപയുടെ സർക്കാർ ഫണ്ട് വെറുതെ കെട്ടിടമുണ്ടാക്കാനും ഒാഫീസിനും മാത്രമായി ഉപയോഗിച്ച് പാഴാക്കി. ഒരുനടപടിയുമുണ്ടായില്ല. മൂന്ന് പ്രോജക്ടുകളിലായി പന്നിക്കുട്ടികളുടെ വിതരണത്തിന് നൽകിയ 7.26കോടിരൂപയുടെ ധനസഹായത്തിൽ 5കോടിയും ഉപയോഗിക്കാതെ പാഴാക്കി. ഫ്രോസെൻ സെമൻ വിതരണം ചെയ്യുന്നതിനായി കെ.എൽ.ഡി.ബി രണ്ട് പദ്ധതികളിലായി ഉണ്ടാക്കിയ 34,922 ഡോസ് സെമൻ ഉപയോഗിക്കാതെ നശിപ്പിച്ചു. ഇത് മനസിലാക്കാതെ ഇത്രയും സെമൻ നിർമ്മിക്കാൻ സർക്കാർ പുതിയ അനുമതിയും നൽകി. ഇതിനുപുറമെ സംസ്ഥാനത്തെ ഒൻപത് കാർഷിക പൊതുമേഖലാസ്ഥാപനങ്ങൾ 22.96 കോടിരൂപ മാത്രം വിനിയോഗിച്ചിട്ട് 61.18കോടിരൂപയുടെ വിനിയോഗ സാക്ഷ്യപത്രം നൽകി പണം തട്ടിച്ചിട്ടുണ്ടെന്നും സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |