കൊല്ലം: കവിത എഴുതിയും ചൊല്ലിയും ഉശിരുള്ള മുദ്രാവാക്യങ്ങൾ വിളിച്ചും സമരമുഖങ്ങളിൽ മുൻനിര പോരാളിയായും തിളങ്ങിയ എ. വിഷ്ണു ഇനി കേരള സർവകലാശാല യൂണിയന്റെ അമരക്കാരൻ. കൊല്ലം എസ്.എൻ കോളേജിൽ എം.എ പൊളിറ്റിക്സ് വിദ്യാർത്ഥിയാണ്. ബാലസംഘത്തിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ച വിഷ്ണു എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് കൂടിയാണ്.
സി.പി.എം നാട്ടിൽ സംഘടിപ്പിച്ച കുടുംബയോഗത്തിൽ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച കുഞ്ഞു വിഷ്ണുവിനെ നേതാക്കൾ ബാലസംഘം യൂണിറ്റ് ഭാരവാഹിയാക്കി. പിന്നീട് ബാലസംഘത്തിന്റെ തെരുവു നാടകങ്ങളുടെയും ക്യാമ്പുകളുടെയും മുഖ്യസംഘാടകനാക്കി. നെരുദയുടെയും സച്ചിദാനന്ദന്റെയുമൊക്കെ കാവ്യശകലങ്ങൾ ചേർത്തുള്ള വിഷ്ണുവിന്റെ പ്രസംഗം വിദ്യാർത്ഥികൾ ആവേശത്തോടെ കേട്ടിരിക്കാറുണ്ടെന്ന് കോളേജിലെ അദ്ധ്യാപകർ പറയുന്നു. വിഷ്ണുവിന്റെ ചില കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമരമുഖത്ത് പലതവണ പൊലീസ് മർദ്ദനവും ഏറ്റു.
ബി.എ ഇക്കണോമിക്സ് വിദ്യാർത്ഥിയായിരിക്കെ കൊല്ലം എസ്.എൻ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. ബാലസംഘം കൊല്ലം ഏരിയാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുരീപ്പുഴ മണലിൽ പാലുള്ളി പുത്തൻവീട്ടിൽ അയ്യപ്പൻപിള്ളയുടെയും തങ്കമണിയുടെയും ഇളയമകനാണ്. കാർത്തിക് ഗോപൻ സഹോദരനാണ്.
അക്കാഡമിക് വിഷയങ്ങളിൽ സജീവമായി ഇടപെടും. ഒപ്പം വർഗീതയ്ക്കും അരാഷ്ട്രീയവാദത്തിനും തൊഴിലില്ലായ്മയ്ക്കും ലഹരിക്കുമെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കും.
എ.വിഷ്ണു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |