തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാൻ നോട്ടീസ് നൽകും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ ടി ജലീൽ എംഎൽഎ നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി. ആദ്യം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. സ്വപ്‌ന സുരേഷും പി സി ജോർജുമാണ് കേസിലെ പ്രതികൾ. കേസുമായി ബന്ധപ്പെട്ട് സരിത എസ് നായരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷിന് വേണ്ടി ഒരു ഓൺലൈൻ ചാനലിന് അഭിമുഖം നൽകാൻ പി സി ജോർജ് പ്രേരിപ്പിച്ചു. പല തവണ വിളിച്ച് ജോർജ് സമ്മർദ്ദം ചെലുത്തിയെന്നുമാണ് സരിത മൊഴി നൽകിയത്. പി സി ജോർജും സരിതയും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു.സ്വപ്‌നയും പി സി ജോർജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സരിതയുടെ മൊഴിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |