മുണ്ടക്കയം . മഴ ശക്തമായതോടെ മലയോരമേഖലയിൽ പനി വ്യാപകമാകുന്നു. എലിപ്പനി, ഡെങ്കിപ്പനി, വൈറൽപ്പനി എന്നിവ പടർന്ന് പിടിക്കുകയാണ്. കൂടാതെ കുട്ടികൾക്കിടയിൽ തക്കാളിപ്പനിയും. മുണ്ടക്കയം സർക്കാർ ആശുപത്രി ഒ പി യിൽ എത്തുന്നത് 500 ലധികം രോഗികളാണ്. ഇതിൽ 80 ശതമാനവും പനി ബാധിതരാണെന്ന് ഡോക്ടർമാർ പറയുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെയും, വീടുകളിൽ വിശ്രമിക്കുന്നവരുടെയും കണക്ക് എടുത്താൽ ഇതിലും ഇരട്ടിയാണ്. ശരീരവേദന, സന്ധിവേദന, വിട്ടുമാറാത്ത ക്ഷീണം, തലവേദനയോടുകൂടിയ ജ്വരം, വിറയൽ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന, തലവേദന, ഛർദ്ദി, വിശപ്പില്ലായ്മ, മനംപുരട്ടൽ, കണ്ണിനു ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തേക്കു നോക്കാൻ പ്രയാസം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നു.
മുൻകരുതൽ പ്രധാനം.
അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയറുകൾ, ചിരട്ടകൾ, പ്ലാസ്റ്റിക് കവറുകൾ, മുട്ടത്തോടുകൾ എന്നിവയിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് കൊതുക് പെരുകാൻ ഇടയാക്കും. ഈഡിസ് കൊതുകുകൾ പകൽ സമയം കടിക്കുന്നതിനാൽ ശരീരം മറയുംവിധം വസ്ത്രം ധരിക്കണം, എല്ലാ ഞായറാഴ്ചകളിലും വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം, സ്വയംചികിത്സ പാടില്ല, ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മെഡിക്കൽ സ്‌റ്റോറുകളിൽ മരുന്ന് വാങ്ങി കഴിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |