കൊച്ചി: മലയാളി യുവതികളെ മറയാക്കി കേരളത്തിലേക്കുൾപ്പെടെ വിദേശത്തുനിന്ന് ലഹരി കടത്തുന്നവർക്ക് വീര്യംകൂടിയ മയക്കുമരുന്ന് കൈമാറുന്ന മൊത്തവിതരണ സംഘത്തിലെ രണ്ടുപേരെ എക്‌സൈസ് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. ചെന്നൈ സ്വദേശികളായ ഇവർ ഒളിവിലാണ്. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്ത്രീകളുൾപ്പെടുന്നതാണ് മൊത്തവിതരണസംഘം. പിടികൂടാൻ തമിഴ്‌നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
കാക്കനാട് എം.ഡി.എം.എ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ചെന്നൈ തൊണ്ടിയാർപേട്ട് സ്വദേശി ഷംസുദ്ദീൻ സേഠിന്റെ (56) മൊഴിയാണ് വിതരണക്കാരിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്. ചെന്നൈ ട്രിപ്ലിക്കൻസിൽ തങ്ങിയ കാക്കനാട് കേസിലെ പ്രതികൾക്ക് എം.ഡി.എം.എ കൈമാറിയ മൊത്തക്കച്ചവടക്കാരനാണ് ഷംസുദ്ദീൻ. കേസിലെ 25-ാം പ്രതിയാണിയാൾ.
2021 ആഗസ്റ്റിലാണ് 12 കോടി രൂപയുടെ മെത്താംഫെറ്റാമിനുമായി യുവതികളടക്കം അഞ്ചുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെ വെറുതെവിട്ടത് വിവാദമായതോടെയാണ് അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സ്‌പെയിൻ, സമീപത്തെ മറ്റൊരുരാജ്യം എന്നിവിടങ്ങളിൽ നിന്ന് സംഘം മയക്കുമരുന്ന് എത്തിച്ചിരുന്നതായാണ് അന്വേഷണസംഘത്തിനുള്ള വിവരം. മയക്കുമരുന്ന് ചെന്നൈ വിമാനത്താവളം മുഖേന കാർഗോ ഏജൻസികളുടെ ഒത്താശയോടെ പുറത്തെത്തിക്കുകയാണ് ചെയ്‌തിരുന്നത്. ശ്രീലങ്കയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയാണ് ആസൂത്രകൻ. ഇയാളെ നേരത്തേ തിരിച്ചറിഞ്ഞിരുന്നെങ്കിലും പിടികൂടാനായിട്ടില്ല. വിദേശ ലഹരിക്കടത്തിൽ ചെന്നൈ കസ്റ്റംസും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |