കൊച്ചി: അന്താരാഷ്ട്ര ചാലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇന്ധനവും ആവശ്യവസ്തുക്കളും എത്തിച്ചു നൽകുന്നതിന് പടുകൂറ്റൻ ബാർജ് ഒരുങ്ങുന്നു. ശ്രീലങ്കയിലെ പ്രശ്നങ്ങൾ മൂലം കൊളംബോ തുറമുഖത്തെ ആശ്രയിക്കാതെ കപ്പലുകൾ വഴിമാറുന്നത് മുതലെടുക്കാൻ കഴിയുന്ന പദ്ധതി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനാണ് (കെ.എസ്.ഐ.എൻ.സി) തയ്യാറാക്കിയത്.
ഗോവയിൽ നിർമ്മാണം പുരോഗമിക്കുന്ന ബാർജ് 14,000 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ്. രണ്ടു മാസത്തിനകം നിർമ്മാണം പൂർത്തിയാകുമെന്ന് കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ പ്രശാന്ത് നായർ 'കേരളകൗമുദി'യോട് പറഞ്ഞു. അന്താരാഷ്ട്ര കപ്പൽച്ചാലിൽ സേവനം നൽകാൻ കഴിയുന്ന ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ (ഐ.ആർ.എസ് ) മാനദണ്ഡങ്ങൾ പാലിച്ചാണ് ബാർജ് നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയായാൽ ഐ.ആർ.എസ് സർട്ടിഫിക്കറ്റ് ലഭിക്കും. അന്താരാഷ്ട്ര അംഗീകാരമുള്ളതാണ് ഐ.ആർ.എസ് സർട്ടിഫിക്കറ്റ്.
അന്താരാഷ്ട്ര ചാലിലൂടെ സർവീസ് നടത്തുന്ന കപ്പലുകൾ പുറംകടലിൽ വച്ചാണ് അവശ്യവസ്തുക്കളും ഇന്ധനവും സ്വീകരിക്കുന്നത്. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിലേയ്ക്ക് ബാർജിൽ ഇന്ധനം പകർന്നുനൽകും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കൊച്ചി സ്റ്റേഷനിൽ നിന്നാണ് ബാർജ് ഇന്ധനം ശേഖരിക്കുക. ഇതുവഴി വലിയ വരുമാനം നേടാൻ കഴിയും. നിലവിലെ ബാർജുകളുടെ ഇന്ധനസംഭരണശേഷി കുറവാണ്. വലിയ കപ്പലുകൾക്ക് വൻതോതിൽ ഇന്ധനം ആവശ്യമാണ്. പടുകൂറ്റൻ ബാർജ് ഇത്തരം കപ്പലുകൾക്ക് സേവനം ഉറപ്പാക്കും.
ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യവസ്തുക്കളും കപ്പലുകൾക്ക് എത്തുച്ചുനൽകാനും കഴിയുന്നതാണ് ബാർജ്. നിലവിലെ ചെറിയ ബാർജുകൾ ഉപയോഗിച്ച് നാവികസേന, സ്വകാര്യ കപ്പലുകൾ തുടങ്ങിയവയ്ക്ക് ഇന്ധനവും മറ്റു വസ്തുക്കളും കെ.എസ്.ഐ.എൻ.സി എത്തിച്ചുനൽകുന്നുണ്ട്. വലിയ ബാർജ് ഉപയോഗിക്കുമ്പോൾ കൂടുതൽ വരുമാനം നേടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ലാഭം കൊയ്ത് നെഫർറ്റിറ്റി
മേയിൽ 30 ദിവസത്തിനിടെ 31 ബുക്കിംഗും ഒരു കോടി രൂപ വരുമാനവും കൈവരിച്ച് ടൂറിസം കപ്പലായ നെഫർറ്റിറ്റി വൻനേട്ടം കൊയ്തു. പുറംകടൽ വരെ സഞ്ചരിക്കുന്ന വിനോദസഞ്ചാര ചെറുകപ്പലാണ് നെഫർറ്റിറ്റി. 48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുളള നെഫർറ്റിറ്റിയിൽ 200 പേർക്ക് യാത്ര ചെയ്യാം. 200 പേർക്ക് ഇരിക്കാവുന്ന ഹാൾ, ഭക്ഷണശാല, കുട്ടികൾക്ക് കളിസ്ഥലം, സൂര്യാസ്തമയം കാണാനുള്ള ഡെക്ക്, ബാർ, 3 ഡി തിയേറ്റർ തുടങ്ങിയ നെഫർറ്റിറ്റിയിലുണ്ട്. ബിസിനസ്സ് മീറ്റിംഗുകൾക്കും വിവാഹച്ചടങ്ങുകൾക്കും മറ്റ് ആഘോഷങ്ങൾക്കും അനുയോജ്യമാണ് കപ്പൽ. വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫർറ്റിറ്റി ഒരുക്കുന്നുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, നടൻ മോഹൻലാൽ ഉൾപ്പെടെ നിരവധിപേർ സഞ്ചാരികളായിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ബഡ്‌ജറ്റ് ടൂറിസം പദ്ധതിയുമായും നെഫർറ്റിറ്റി സഹകരിക്കുന്നുണ്ട്. മറൈൻഡ്രൈവിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. ഫൈൻ ആർട്ട്‌സ് ഹാളിന് സമീപത്തെ സ്വന്തം ജെട്ടി പൂർത്തിയായാൽ ട്രിപ്പുകളുടെ ചെലവ് കുറയുമെന്ന് അധികൃതർ അറിയിച്ചു.
വിവരങ്ങൾക്ക് : 9744601234, 9846211144
വെബ്സൈറ്റ് : www.nefertiticruise.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |