തിരുവനന്തപുരം: സിംഗപ്പൂരിന്റെ എസ് ക്യൂബ് ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുമ്പോൾ തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി ഡോ. അമൽ ചന്ദ്രന് അത് അഭിമാന മുഹൂർത്തം.
സിംഗപ്പൂരിലെ നന്യാംഗ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ (എൻ.ടി.യു) വിദ്യാർത്ഥികൾ നിർമ്മിച്ച ഈ ഉപഗ്രഹത്തിന്റെ മേൽനോട്ടം അമൽ ചന്ദ്രനായിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായി അദ്ദേഹം ഇന്നലെ ശ്രീഹരിക്കോട്ടയിൽ എത്തി. സ്‌റ്റുഡന്റ് സാറ്റലൈറ്റ് സീരീസ് അഥവാ എസ് ക്യൂബ് എന്നാണ് ദൗത്യത്തിന് പേര്. രണ്ട് കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഇന്ന് വൈകിട്ട് 6.02നാണ് വിക്ഷേപണം. 25 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ചു.
ഇതുൾപ്പെടെ സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇന്ന് പി. എസ്. എൽ. വി- സി 53 റോക്കറ്റിൽ വിക്ഷേപിക്കുന്നത്. ഐ. എസ്. ആർ. ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യയുടെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത്.
ഏറോ സ്പേസ് എൻജിനീയറായ അമൽ ചന്ദ്രൻ നന്യാംഗ് യൂണിവേഴ്‌സിറ്റിയിലെ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്‌ടറാണ്. 'അമേരിക്കയെപോലെ ഇന്ത്യയും ഉപഗ്രഹ വിക്ഷേപണ വിപണി സ്വകാര്യ മേഖലയ‌്ക്ക് തുറന്നുകൊടുക്കും. ശതകോടീശ്വരന്മാരായ ഇലോൺ മസ്‌കിനെയും ജെഫ് ബസോസിനെയും പോലെ ബഹിരാകാശ ഗവേഷണത്തിൽ നിക്ഷേപം നടത്താൻ ഇന്ത്യയിലെ വ്യവസായികളും മുന്നോട്ടുവരു'മെന്നും അമൽ ചന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു.
സി.ഇ.ടിയിൽ നിന്ന് സിംഗപ്പൂരിലേക്ക്
തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ (സി.ഇ.ടി) നിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിംഗിൽ ബിരുദം നേടിയ അമൽ ചന്ദ്രന് ഗവേഷണത്തിലേക്ക് കടന്നപ്പോഴാണ് ഉപഗ്രഹങ്ങൾ ഹരമായത്. അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനാണ്. സിംഗപ്പൂരിലെ നന്യാംഗിൽ നാനോ ഉപഗ്രഹങ്ങളുടെ നിർമ്മാണ ചുമതലയും ഇതോടൊപ്പം നിർവഹിക്കുന്നു.
''ബഹിരാകാശ ഗവേഷണത്തിൽ കരിയർ ലക്ഷ്യമിടുന്നവർക്ക് ഐ.ഐ.എസ്.ടി മികച്ച ചോയിസ് ആണ്. ഇന്ത്യൻ യൂണിവേഴ്‌സിറ്റികളിൽ ബഹിരാകാശ പഠന കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലെല്ലാം ഈ രംഗത്ത് ഉന്നത പഠനത്തിന് അവസരങ്ങളുണ്ട്.
-അമൽ ചന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |