ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി. ഉദ്ധവ് സർക്കാരിനെതിരെ നാള വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി അനുമതി നൽകി. ഇത് സംബന്ധിച്ച ഗവർണറുടെ തീരുമാനം കോടതി സ്റ്റേ ചെയ്തില്ല.
വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ നടപടിയെ ചോദ്യം ചെയ്‌ത് ശിവസേന നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ശിവസേനയുടെ ഹർജിയിൽ നോട്ടീസ് അയ്ക്കും.ഈ കേസിൽ അന്തിമ കോടതി വിധി എന്താണോ അത് വോട്ടെടുപ്പിന് ബാധമാകുമെന്ന് കോടതി വ്യക്തമാക്കി.
ഗവർണർക്ക് വിവേചനാധികാരം ഉപയോഗിച്ചു കൂടേയെന്നും വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് ഭരണഘടനയിൽ പ്രത്യേക സമയം പറഞ്ഞിട്ടുണ്ടോ എന്നും സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. തിടുക്കപ്പെട്ടാണ് വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ തീരുമാനിച്ചതെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി കോടതിയിൽ വാദിച്ചു. മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സിംഗ്‌വി പറഞ്ഞു.ഏകനാഥ് ഷിൻഡെയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗളും മഹാരാഷ്ട്ര ഗവർണർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പർദിവാല എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ആണ് ഹർജിയിൽ വാദം കേട്ടത്
.മഹാരാഷ്‌ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണർ ഭഗത് സിംഗ് കോശിയാരി നിർദ്ദേശം നൽകിയത്. ബി.ജെ.പിയുടെ ആവശ്യത്തിന് പിന്നാലെയാണ് ഗവർണറുടെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |