ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. സർക്കാരിനെതിരായ വിശ്വാസ വോട്ടെടുപ്പിന് സുപ്രിംകോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചത്. ഫേസ്‌ബുക്കിലൂടെയായിരുന്നു രാജി പ്രഖ്യാപനം. പദവി ഒഴിയുന്നതിൽ ദുഃഖമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാംഗത്വവും രാജി വച്ചതായി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു. സുപ്രീംകോടതി വിധി മാനിക്കുന്നുവെന്നും ജനാധിപത്യം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇത് സംബന്ധിച്ച ഗവർണറുടെ തീരുമാനം കോടതി സ്റ്റേ ചെയ്തില്ല.
വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവർണറുടെ നടപടിയെ ചോദ്യം ചെയ്‌ത് ശിവസേന നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ഗവർണർക്ക് വിവേചനാധികാരം ഉപയോഗിച്ചു കൂടേയെന്നും വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് ഭരണഘടനയിൽ പ്രത്യേക സമയം പറഞ്ഞിട്ടുണ്ടോ എന്നും സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. തിടുക്കപ്പെട്ടാണ് വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണർ തീരുമാനിച്ചതെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി കോടതിയിൽ വാദിച്ചു. മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സിംഗ്‌വി പറഞ്ഞു.ഏകനാഥ് ഷിൻഡെയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗളും മഹാരാഷ്ട്ര ഗവർണർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബി പർദിവാല എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് ആണ് ഹർജിയിൽ വാദം കേട്ടത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |