തിരുവനന്തപുരം: മോഷണക്കേസിൽ തെളിവെടുപ്പിനെത്തിച്ച പ്രതി കർണാടക പൊലീസിന്റെ കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കർണാടകയിലെ ഹെന്നൂർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലെ പ്രതിയായ വലിയതുറ സ്വദേശി വി. വിനോദാണ് (31) രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
200 ഗ്രാം സ്വർണം മോഷ്ടിച്ച കേസിലാണ് വിനോദിനെ ബംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റുചെയ്‌തത്. സ്വർണം തിരുവനന്തപുരത്തെ ജുവലറിയിൽ വിറ്റെന്ന് പറഞ്ഞതിനെ തുടർന്നാണ് വിനോദുമായി കർണാടക പൊലീസ് തലസ്ഥാനത്തെത്തിയത്. എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ച് പൊലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ പുലർച്ചെ ഇവർ തമ്പാനൂർ അരിസ്‌റ്റോ ജംഗ്ഷനിലുള്ള ഹോട്ടലിൽ മുറിയെടുത്തു. രാവിലെ 8ഓടെ തെളിവെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ വിനോദ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇയാളെ വിലങ്ങ് ധരിപ്പിച്ചിരുന്നില്ല.
വിനോദ് ഹോട്ടലിന്റെ പ്രധാന വാതിലിലൂടെ ഓടുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വെള്ള നിറത്തിലുള്ള ടീഷർട്ടും ഓറഞ്ച് നിറത്തിലുള്ള ബർമുഡയുമാണ് വേഷം. പൊലീസ് പിന്നാലെ ഓടിയെങ്കിലും ഇയാളെ പിടികൂടാനായില്ല. ഹെന്നൂർ പൊലീസിന്റെ പരാതിയിൽ കേസെടുത്ത തമ്പാനൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |