കണ്ണൂർ: എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് കിട്ടിയ കുട്ടിയ്ക്ക് നീന്തലിന്റെ ബോണസ് പോയിന്റായ രണ്ടുമാർക്ക് നഷ്ടപ്പെടാതിരിക്കാനുള്ള തത്രപ്പാടിലാണ് പന്നിയോട്ട് കരിയിലെ കുളത്തിൽ ഇന്നലെ രണ്ടുജീവനുകൾ പൊലിയുന്നതിലേക്ക് എത്തിയത്. പരിശീലകന്റെ അഭാവത്തിലും കുളത്തിലിറങ്ങിയ കുട്ടി അപകടത്തിൽപെട്ടതു കണ്ട പിതാവ് രക്ഷിക്കാനിറങ്ങിയത് നാടിനെ നടുക്കുന്ന ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.
സ്കൂളുകളിലും ജില്ലാതലത്തിലും മതിയായ നീന്തൽ പരിശീലന സംവിധാനം നിലവിലില്ല. പലരും ആവശ്യത്തിന് സുരക്ഷയൊരുക്കാതെ കുളങ്ങളിലും പുഴകളിലും ചെന്ന് അപകടങ്ങളിൽ പെടുന്നത്.അനുഭവ സമ്പത്തുള്ള പരിശീലകരിൽ നിന്നു മാത്രമെ നീന്തൽ പരിശീലനം നേടാവുവെന്ന് വിദഗ്ധർ പറയുമ്പോഴും കാര്യങ്ങൾ ഈ വിധമല്ല നടക്കുന്നത്..
ഇന്നായിരുന്നു ജില്ലയിൽ ഗ്രേസ് മാർക്കിനായുള്ള നീന്തൽ ടെസ്റ്റ് നടക്കാനിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളുടെ പേരിൽ ഇത് മാറ്റിവെക്കുകയായിരുന്നു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഒപ്പോടു കൂടിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ബോണസ് പോയിന്റ് നൽകിയിരുന്നതാണ്. കഴിഞ്ഞ വർഷം 9,800 പേരാണ് ജില്ലയിൽ ബോണസ് പോയിന്റ് ഈ വിധത്തിൽ കരസ്ഥമാക്കിയത്.
നിലവിൽ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ട്രയൽസിലൂടെ പത്തു മീറ്റർ നീന്തുന്നവർക്കാണ് സാക്ഷ്യപത്രം നൽകിയിരുന്നത്. എസ്.എസ്.എൽ.സി ഫല പ്രഖ്യാപനം കഴിഞ്ഞ് ആഴ്ച്ചകൾ കഴിഞ്ഞിട്ടും ഈ വർഷം നീന്തലിന് ബോണസ് പോയിന്റ് നൽകുന്ന തീരുമാനത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.ബോണസ് പോയിന്റിനായി കുട്ടികളിൽ പരിശീലനം അടിച്ചേൽപ്പിക്കുന്ന രക്ഷിതാക്കളും കുറവല്ല.
മതിയായ സംവിധാനങ്ങളില്ല.
നിലവിൽ ജില്ലയിൽ മാങ്ങാട്ടുപറമ്പ് സർവകലാശാല സ്വിമ്മിംഗ് പൂളിലും പിണറായി സ്വിമ്മിംഗ് പൂളിലും മാത്രമാണ് നീന്തൽ ടെസ്റ്റ് നടക്കാറുള്ളത്.കക്കാട് പുഴയ്ക്ക് സമീപം ഇതിനായി ആധുനിക സൗകര്യം ഒരുക്കിയിരുന്നെങ്കിലും അധികൃതരുടെ കടുത്ത അനാസ്ഥയിൽ പ്രവർത്തനരഹിതമായി. ഈ വർഷം മാത്രം കണ്ണൂർ അഗ്‌നിശമന സേനാപരിധിയിൽ ആറ് മുങ്ങി മരണങ്ങളാണുണ്ടായത് .ഇതിൽ കുളത്തിൽ മുങ്ങി മരിച്ച രണ്ടു പേരും വിദ്യാർത്ഥികളാണ്.
സ്‌കൂളുകളിൽ നീന്തൽ പരിശീലനം കർശ്ശനമാക്കണം. അഞ്ച് മിനിറ്റ് വെള്ളത്തിൽ പിടിച്ചുനിൽക്കാൻ കഴിയും വിധം ചുരുങ്ങിയത് 20 മീറ്റർ എങ്കിലും നീന്താൻ പ്രാപ്തരാക്കുന്ന പ്രാഥമിക പരിശീലനമെങ്കിലും കുട്ടികൾക്ക് നൽകണം.വിദഗ്ദ്ധ പരിശീലകരെ കൊണ്ട് മാത്രം പരിശീലനം നൽകണം. വെള്ളത്തിൽ ഇറങ്ങുന്നത് ജലാശയത്തെ മനസ്സിലാക്കി വേണം.എല്ലാ സമയവും ഒരു പോലെയല്ല ജലാശയങ്ങൾ. കാലാവസ്ഥയ്ക്കനുസരിച്ച് ഒഴുക്കിലും വെള്ളത്തിന്റെ തോതിലുമെല്ലാം വ്യത്യാസം സംഭവിക്കാം.
ചാൾസൺ ഏഴിമല, നീന്തൽ പരിശീലകൻ, കണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |