കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ മാനേജിംഗ് കമ്മിറ്റി നിയന്ത്രണം ഏർപ്പെടുത്തിയാൽ, കമ്മിറ്റി അംഗങ്ങൾക്കും അഡ്മിനിസ്ട്രേറ്റർക്കും ദേവസ്വം മുൻ ഉദ്യോഗസ്ഥർക്കും അടക്കം അതു ബാധകമാണെന്നും ആരും അത് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
കൊവിഡ്‌വ്യാപനം രൂക്ഷമായിരിക്കേ, 2021 ഏപ്രിൽ 14ന് മുൻ അഡ്‌മിനിസ്ട്രേറ്റർ എസ്.വി. സെസിർ, മാനേജിംഗ് കമ്മിറ്റിഅംഗങ്ങളായ കെ. അജിത്ത്, കെ.വി. ഷാജി എന്നിവർ നാലമ്പലത്തിൽ പ്രവേശിച്ച് ദർശനം നടത്തിയ സംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ഇക്കാര്യം പറഞ്ഞത്.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുതിർന്ന പൗരന്മാർക്ക് ദർശനം നടത്താൻ പ്രത്യേക ക്യൂ ഏർപ്പെടുത്തുന്ന കാര്യത്തിൽ മാനേജിംഗ് കമ്മിറ്റി ഒരു മാസത്തിനകം തീരുമാനമെടുക്കണം. ശാരീരിക വൈക്യലമുള്ളവർക്കും ഭിന്നശേഷിക്കാർക്കും ദർശനം നടത്താൻ സൗകര്യമൊരുക്കുന്ന വിഷയം മാനേജിംഗ് കമ്മിറ്റി പരിഗണിക്കണം.
ചില ഭക്തരുടെ വാഹനങ്ങൾ മാനേജിംഗ് കമ്മിറ്റിഅംഗങ്ങളുടെയോ അഡ്‌മിനിസ്ട്രേറ്ററുടെയോ അനുമതിയോടെ നടപ്പന്തലിലൂടെ ഭഗവതി ക്ഷേത്രത്തിനടുത്തുവരെ കൊണ്ടുവരുന്നത് അവസാനിപ്പിക്കണം. എന്നാൽ പ്രായമായവർക്കും ശാരീരിക വൈകല്യമുള്ളവർക്കും ഇവരെത്തുന്ന വാഹനങ്ങൾ വടക്കേഗേറ്റിലൂടെ അകത്തേക്ക് കടത്തിവിടാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അന്നദാനത്തിന് സാധനങ്ങളുമായി എത്തുന്ന വാഹനങ്ങളും അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസും കടത്തിവിടാം. ഇവയൊഴികെയുള്ള വാഹനങ്ങൾ അനുവദിക്കരുത്. കൊവിഡ് കാലത്ത് നിരോധനം ലംഘിച്ച് നാലമ്പലത്തിനുള്ളിൽ കയറി ദർശനം നടത്തിയെന്നു അഡ്‌മിനിസ്ട്രേറ്റർ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത മാനേജിംഗ് കമ്മിറ്റിയുടെ നിലപാട് അപലപനീയമാണെന്നു ഹൈക്കോടതി വിമർശിച്ചു. ഹൈക്കോടതി ജഡ്‌ജിയടക്കമുള്ളവർ പുറത്തു നിന്നു ദർശനം നടത്തുമ്പോഴാണ് ഇവർ അകത്തു കയറി ദർശനം നടത്തിയതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |