പഠനം നടത്തിയത് പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിലെ വിദ്യാർത്ഥികൾ
കണ്ണൂർ :വലിയ മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന ജില്ലയിലെ അറവ് ശാലകളിലെ മാലിന്യ സംസ്‌കരണം രൂക്ഷമായ പാരിസ്ഥിതിക പ്രതിസന്ധി ഉണ്ടാക്കുന്നതായി പഠനം.ബഹുഭൂരിപക്ഷം അറവുശാലകളും പുഴക്കരകളിലോ നീർച്ചാലുകളുടെ തീരത്തായാണ് പ്രവർത്തിക്കുന്നതെന്നാണ് പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിലെ എം. എസ് .ഡബ്ള്യു സോഷ്യൽ വർക്ക് വിഭാഗത്തിലെ അനീറ്റ ലൂക്കോസ്, നിഖില മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് അറവുശാലകൾ സൃഷ്ടിക്കുന്ന മാലിന്യ പ്രശ്‌നത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നത്.
അറവുമാലിന്യങ്ങൾ സംസ്‌കരിക്കാൻ സ്ഥിരം സംവിധാനം ഇല്ലാത്തതിനാൽ അവ പുഴയിലും നീർച്ചാലുകളിലും ഉപേക്ഷിക്കുന്നതുമാണ് പാരിസ്ഥിതിക പ്രതിസന്ധിക്ക് ഇടയാക്കുന്നതെന്നുമാണ് പഠനത്തിലെ വെളിപ്പെടുത്തൽ.പഠനം നടത്തിയ പ്രദേശങ്ങളിലെ പുഴകളിലും തോടുകളിലും നീർച്ചാലുകളിലും വെള്ളത്തിൽ ഇക്കോളി ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് ഇവരുടെ പഠന റിപ്പോർട്ടിൽ പറയുന്നു.
മാനദണ്ഡങ്ങളുണ്ട്, ആര് വകവെക്കാൻ
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒമ്പത് പഞ്ചായത്തുകളിലെയും തളിപ്പറമ്പ് നഗരസഭയിലെയും അറവു മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്.പത്ത് തദ്ദേശ സ്ഥാപന പരിധിയിലായി 16 അറവുശാലകളാണ് ഉള്ളത്. ഇതിൽ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ അറവുശാലക്ക് മാത്രമാണ് ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനം ഉള്ളത്. മറ്റ് പലതിനും ലൈസൻസ് പോലുമില്ല. ഇവയിൽ 68.75 ശതമാനത്തിനും മാംസം സൂക്ഷിക്കാൻ സംവിധാനമില്ല.
അറവിന് വിധേയമാക്കുന്ന മൃഗങ്ങളെ വെറ്ററിനറി ഡോക്ടറുടെ പരിശോധനക്ക് വിധേയമാക്കണമെന്ന നിർദ്ദേശം എവിടെയും പാലിക്കുന്നില്ല. അറവുമൃഗങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പോലും പാലിക്കുന്നില്ലെന്നും പഠനത്തിൽ വ്യക്തമായി.
എല്ലാ അറവുശാലകളിലും മാംസം തുണ്ടമാക്കുന്നത് മരക്കുറ്റിയിൽ വച്ചാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇത്തരമൊരു രീതി നിരോധിക്കപ്പെട്ടതാണ്. മാംസം തുണ്ടമാക്കുന്നതിന് യന്ത്രങ്ങൾ ഉപയോഗിക്കണമെന്നതാണ് നിയമം. കൂടുതലും അറവ് മൃഗങ്ങളെയും കാെണ്ടുവരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നാണ്.ഇവയെ കൊണ്ടുവരുന്നതിനു വേണ്ടുന്ന ചട്ടങ്ങൾ മിക്കതും പാലിക്കപ്പെടുന്നില്ലെന്നും കണ്ടെത്തി.
എല്ലുകൾ സംസ്‌കരിക്കാൻ തളിപ്പറമ്പ് നാടുകാണിയിൽ പ്രവർത്തിക്കുന്ന എല്ലുപൊടി നിർമ്മാണ ഫാക്ടറിയിൽ സംവിധാനം ഉണ്ടെങ്കിലും പലയിടത്തുനിന്നും ഇവ ഫാക്ടറിയിലേക്ക് എത്തുന്നില്ല.ഇവ മറ്റ് ഏജൻസികൾ കടത്തി കൊണ്ടു പോകുന്നുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.
റിപ്പോർട്ട് ജില്ലാഭരണകൂടത്തിന് കൈമാറി
അറവ് മൃഗങ്ങളുടെ രക്തം ശേഖരിച്ച് സൂക്ഷിക്കാനുള്ള സംവിധാനങ്ങളും പഠന മേഖലയിലെ അറവുശാലകളിൽ കണ്ടില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് ഹരിത കേരളം മിഷൻ കണ്ണൂർ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ, സെയിന്റ് ജോസഫ്‌സ് കോളേജ് വൈസ് പ്രിൻസിപ്പലും സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് മേധാവിയുമായ ഫാ. ജോൺസൺ സിമേതി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിദ്യാർത്ഥികൾ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖരന് സമർപ്പിച്ചു.പാർവതി കെ. പി, അമൽ സെബാസ്റ്റ്യൻ, വിസ്മയ പി. ടി, മുഹമ്മദ് അഷ്‌റഫ് എന്നീ വിദ്യാർത്ഥികളും റിപ്പോർട്ട് കൈമാറുന്ന സംഘത്തിൽ ഉണ്ടായിരുന്നു.
വിദ്യാർത്ഥികൾ അറവുമാലിന്യം സംബന്ധിച്ച് പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
എസ്. ചന്ദ്രശേഖരൻ, ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |