തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് നീന്തൽ പരിജ്ഞാനത്തിന്റെ ബോണസ് പോയിന്റിനായി സർട്ടിഫിക്കറ്റ് തരപ്പെടുത്താൻ വിദ്യാർത്ഥികൾ നെട്ടോട്ടമോടുമ്പോൾ, ബോണസ് പോയിന്റ് ഒഴിവാക്കാൻ സർക്കാർ നീക്കം.അതിനായുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ മന്ത്രിതല ചർച്ചയിൽ തത്വത്തിൽ അംഗീകരിച്ചു. അന്തിമമായി അംഗീകരിച്ചാൽ, ഇതൊഴിവാക്കിയാവും പ്ലസ് വൺ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുക.
നിലവിൽ രണ്ട് പോയിന്റാണ് ബോണസ്. പ്ളസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനിരിക്കെ, ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നീന്തൽ സർട്ടിഫിക്കറ്റുകൾക്കായി വടക്കൻ ജില്ലകളിൽ നീന്തൽ മാമാങ്കം തുടങ്ങിക്കഴിഞ്ഞു. ഫീസടച്ചാണ് കുട്ടികൾ സർട്ടിഫിക്കറ്റിനായി പരക്കം പായുന്നത്.
2007ൽ 15 കുട്ടികളുടെ ജീവനെടുത്ത തട്ടേക്കാട് ബോട്ട് ദുരന്തത്തെ തുടർന്നാണ് കുട്ടികൾക്ക് നീന്തൽ പരിജ്ഞാനം ലക്ഷ്യമിട്ട് ബോണസ് പോയിന്റ് നടപ്പാക്കിയത്. വിദ്യാർത്ഥികൾ അതത് പഞ്ചായത്തിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി അപ് ലോഡ് ചെയ്താൽ മതിയായിരുന്നു . അനധികൃതമായി സർട്ടിഫിക്കറ്റ് വാങ്ങുന്നുവെന്ന പരാതികൾ വ്യാപകമായതോടെ, കഴിഞ്ഞ വർഷം മുതൽ ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന നിബന്ധന വച്ചു. സർട്ടിഫിക്കറ്റിന്റെ പേരിൽ മെരിറ്റ് അട്ടിമറിക്കുന്നതായി വിമർശനമുയർന്നതോടെയാണ് ബോണസ് പോയിന്റ് ഒഴിവാക്കാനുള്ള നിർദ്ദേശം വന്നത്. പ്രോസ്‌പെക്ടസിന് അംഗീകാരമാകുന്നതോടെ ,ജൂലായ് നാല് മുതൽ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനിൽ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |