ന്യൂഡൽഹി: രാജ്യത്തിന്റെ 16-ാമത്തെ ഉപരാഷ്‌ട്രപതിയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ആറിന് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. നിലവിലെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് പൂർത്തിയാകും. പാർലമെന്റ് അംഗങ്ങൾ അടങ്ങിയ ഇലക്‌ടറൽ കോളേജ് ആണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇതോടെ ജൂലായ് 18ന് നടക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുപിന്നാലെ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ അടുത്ത പോരിന് വേദിയൊരുങ്ങി.
വിജ്ഞാപനം: ജൂലായ് 5, പത്രിക നൽകാനുള്ള അവസാന തീയതി: ജൂലായ് 19, സൂക്ഷ്‌മ പരിശോധന: 20,പിൻവലിക്കാവുന്നത് 22വരെ. വോട്ടെടുപ്പും വോട്ടെണ്ണലും ആഗസ്റ്റ് 6ന് രാവിലെ 10 മുതൽ വൈകിട്ട് 5വരെ പാർലമെന്റിലാണ് വോട്ടെടുപ്പ്.
ലോക്‌സഭയിലെ 543 അംഗങ്ങളും രാജ്യസഭയിലെ 233 അംഗങ്ങളും 12 നോമിനേറ്റഡ് അംഗങ്ങളും ചേർന്നാണ് ഉപരാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുക. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി എം.പിമാർ മാത്രമുള്ള ഇലക്‌ടറൽ കോളേജിൽ ഒരാളുടെ വോട്ടിന് ഒരു പോയിന്റാണ് മൂല്യം. ഇതിനാൽ പാർലമെന്റിൽ ഭൂരിപക്ഷമുള്ളതിനാൽ എൻ.ഡി.എ (ലോക്‌സഭയിൽ 322, രാജ്യസഭയിൽ 117) സ്ഥാനാർത്ഥിക്കാണ് സാദ്ധ്യത. ഉപരാഷ്‌ട്രപതി രാജ്യസഭാ അദ്ധ്യക്ഷനുമായതിനാൽ സ്ഥാനാർത്ഥി നിർണയം കരുതലോടെ ആയിരിക്കും. ജയം ഉറപ്പില്ലെങ്കിലും പ്രതിപക്ഷവും സംയുക്ത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും.
2017ൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ ഗോപാലകൃഷ്ണ ഗാന്ധിയെ (244) തോൽപ്പിച്ചാണ് എൻ.ഡി.എയുടെ വെങ്കയ്യ നായിഡു (516) ഉപരാഷ്‌ട്രപതി ആയത്.
എൻ.ഡി.എ സാദ്ധ്യതകൾ
നിലവിലുള്ള ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് രണ്ടാം വട്ടം, പ്രവാചക വിരുദ്ധ വിവാദം അടക്കം തണുപ്പിക്കാൻ കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ മുസ്ളിം മുഖവുമായ മുക്താർ അബ്ബാസ് നഖ്‌വി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സ്ഥാനാർത്ഥികളുടെ എണ്ണം അനുസരിച്ച് മുൻഗണനാ ക്രമത്തിലാണ് വോട്ട് ചെയ്യേണ്ടത്.
വരണാധികാരി ലോക്‌സഭാ സെക്രട്ടറി ജനറൽ. വോട്ട് രേഖപ്പെടുത്താൻ പ്രത്യേക പേന
വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ. ഒാപ്പൺ വോട്ട് പാടില്ല. വോട്ടു ചെയ്യാൻ പാർട്ടികൾക്ക് വിപ്പ് പുറപ്പെടുവിക്കാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |