കൊച്ചി: ചെസിൽ ഇന്ത്യയ്ക്കുള്ളത് മികച്ച ടീമാണെന്ന് ചെസ് ഇതിഹാസവും മുൻ ലോകചാമ്പ്യനുമായ വിശ്വനാഥൻ ആനന്ദ് പറഞ്ഞു. സന്തുലിതമായ ടീമാണ് ഇന്ത്യയുടേതെങ്കിലും ഒളിമ്പ്യാഡിൽ അതിഥേയർക്ക് മുൻതൂക്കമുണ്ടെന്ന് പറയാനാകില്ല. മിടുക്കന്മാരായ നിരവധിപ്പേർ നേർക്കുനേരെത്തുന്നതാണ് കാരണം. ചെസിൽ ഇന്ത്യയുടെ ഭാവി ശോഭനമാണ്.
ചെന്നൈയിൽ ജൂലായ് 28 മുതൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിന്റെ പ്രചാരണാർത്ഥം
കൊച്ചിയിൽ സംഘടിപ്പിച്ച പ്രദർശന മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിശ്വനാഥൻ ആനന്ദ് മനസ് തുറക്കുന്നു:
ചെസ് ഒളിമ്പ്യാഡ്
30 വർഷത്തിനുശേഷമാണ് ചെസ് ഒളിമ്പ്യാഡിന് ഏഷ്യ വേദിയാകുന്നത്. 186 രാജ്യങ്ങൾ ഏറ്റുമുട്ടും. മികച്ച താരങ്ങളാണ് ഇന്ത്യയ്ക്കുള്ളതെന്നത് പ്രതീക്ഷ നൽകുന്നു.
മറ്റൊരു ഇന്ത്യൻ വിശ്വചാമ്പ്യൻ
നമുക്ക് ഒരുപിടി മികച്ച താരങ്ങളുണ്ട്. വിശ്വചാമ്പ്യനെ ഭാവിയിൽ പ്രതീക്ഷിക്കാം.
കേരളത്തിന്റെ സാദ്ധ്യതകൾ
എസ്.എൽ നാരായണനും നിഹാൽ സരിനും പ്രതീക്ഷയുണർത്തുന്ന താരങ്ങളാണ്. രാജ്യത്തിന്റെ അഭിമാനമായി അവർ ഉയർന്നുവരികയാണ്. എന്നാൽ കേരളം ചെസിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരേണ്ടതുണ്ട്. തമിഴ്നാട് ചെസിന് കൂടുതൽ പ്രാധാന്യം നൽകുന്നപോലെ കേരളവും മാറണം.
ചെസ് സ്കൂളുകൾ
ചെസ് അസോസിയേഷന്റെ മികച്ച പദ്ധതികളിലൊന്നാണിത്. ഒളിമ്പ്യാഡിന് ശേഷം രാജ്യവ്യാപകമായി ചെസ് സ്കൂളുകൾ ആരംഭിക്കും. ഗുജറാത്തിലും തമിഴ്നാട്ടിലും ചെസ് സ്കൂളുകളും അക്കാഡമികളുമുണ്ട്. ചെസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ഗ്രാൻഡ് മാസ്റ്റർമാരുമായി ഇക്കാര്യം ചർച്ചചെയ്യുന്നുണ്ട്.
കമ്പ്യൂട്ടർ ചെസ്
കമ്പ്യൂട്ടർ വ്യാപകമല്ലാത്ത സമയത്താണ് ഞാൻ മത്സരരംഗത്തേക്ക് വരുന്നത്. പിന്നീട് ചെസിൽ കമ്പ്യൂട്ടർ യുഗമുണ്ടായി. രണ്ട് രീതികളും അനുഭവിച്ചറിഞ്ഞു. യുവതലമുറയ്ക്ക് കമ്പ്യൂട്ടർ വലിയഗുണമാണ്. ഓരോ ചുവടുവയ്പ്പിനും അവർക്ക് കരുതലോടെ സമീപിക്കാനാകും.
കേരളം
പാലക്കാടാണ് എന്റെ അമ്മവീട്. അച്ഛൻ ഏറെക്കാലം ദക്ഷിണ റെയിൽവേയിലായിരുന്നു. കേരളത്തെ ചെറുപ്പം മുതൽ അടുത്തറിയാം. എത്രയോ തവണ അവധിക്കാലം ആഘോഷിക്കാൻ എത്തിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടല്ലേ കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |