തിരുവനന്തപുരം: 'മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത്'. ശ്രീനാരായണ ഗുരുദേവന്റെ വചനം ഉരുവിട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ലഹരി വിരുദ്ധ ബോധവത്കണ യജ്ഞം ഉദ്ഘാടനം ചെയ്തത്. ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയും, അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ചതാണ് പരിപാടി.
ലഹരി ഉപയോഗം നാടിന്റെ ശാപമാണ് ഇതിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ നിരന്തര ശ്രമം ആവശ്യമാണ്. അങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മലയാളത്തിൽ പറഞ്ഞാണ് ഗവർണർ പ്രസംഗം തുടങ്ങിയത്.
മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ അദ്ധ്യക്ഷനായി. മയക്കുമരുന്ന് നമ്മുടെ കുട്ടികളെ കാർന്നു തിന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലഹരിയെ നമ്മുടെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കാൻ നാടിന്റെ അഞ്ചു മേഖലകൾ വിചാരിക്കണമെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. ഗവൺമെന്റ്, അദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ, എൻ.ജി.ഒകൾ എന്നിവയാണ് ആ മേഖലകൾ.
ഡോ. അരുൺ ബി. നായർ രചിച്ച 'ജീവിതം തന്നെ ലഹരിയാക്കാം' എന്ന പുസ്തകം ഗവർണർ പ്രകാശനം ചെയ്തു. ഇ.പി. രാഘവൻ പിള്ള ഏറ്റുവാങ്ങി. ജനബോധൻ ലഹരിവിരുദ്ധ സന്ദേശ യാത്രയുടെ ഫ്ളാഗ് ഓഫും ഗവർണർ നിർവഹിച്ചു. യാത്രക്ക് സമാന്തരമായി 140 നിയോജക മണ്ഡലങ്ങളിലെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പൊതുയിടങ്ങളിലും കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും. ഒക്ടോബർ രണ്ടിന് മഞ്ചേശ്വരത്ത് യാത്ര സമാപിക്കും. ആശ്രയ പ്രസിഡന്റ് കെ. ശാന്തശിവൻ, ജനറൽ സെക്രട്ടറി കലയപുരം ജോസ്,ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ രാധാകൃഷ്ണൻ, ജി. സദാനന്ദൻ എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |