ബ്രസൽസ് : തങ്ങളുടെ സൈനിക സഖ്യത്തിന്റെ ഭാഗമാകാൻ ഫിൻലൻഡിനെയും സ്വീഡനെയും ഔദ്യോഗികമായി ക്ഷണിച്ച് നാറ്റോ. നാറ്റോയിൽ ചേരാനുള്ള അപേക്ഷ ഇരുരാജ്യങ്ങളും കഴിഞ്ഞ മാസം സമർപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും സഖ്യത്തിന്റെ ഭാഗമാകുന്നതിനോട് തുർക്കിയെ ഒഴികെ മറ്റെല്ലാ അംഗങ്ങളും പിന്തുണ അറിയിച്ചിരുന്നു.
എന്നാൽ, നാറ്റോ അംഗങ്ങളാകാൻ സ്വീഡനെയും ഫിൻലൻഡിനെയും പിന്തുണയ്ക്കാൻ തുർക്കിയെ ധാരണയിലെത്തിയതോടെയാണ് മാഡ്രിഡിൽ നടക്കുന്ന ഉച്ചകോടിയ്ക്കിടെ നാറ്റോ ഔദ്യോഗിക ക്ഷണം അറിയിച്ചിരിക്കുന്നത്. അതേസമയം, ക്ഷണം ലഭിച്ചെങ്കിലും നാറ്റോയുടെ സഖ്യ കക്ഷി പാർലമെന്റുകളിലെ അംഗീകാരം നേടാൻ ഒരു വർഷത്തോളം വേണ്ടി വരും.
യുക്രെയിനിലെ റഷ്യൻ അധിനിവേശം മുന്നിൽ കണ്ട് സൈനിക ശക്തിയും യുക്രെയിനോടുള്ള പിന്തുണയും കൂട്ടാൻ നാറ്റോ തീരുമാനിച്ചു. അംഗരാജ്യങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും പ്രധാനപ്പെട്ടതും നേരിട്ടുള്ളതുമായ ഭീഷണിയാണ് റഷ്യയെന്ന് നാറ്റോ പ്രഖ്യാപിച്ചു.
യൂറോപ്പിൽ സൈനിക സാന്നിദ്ധ്യം ശക്തമാക്കാൻ യു.എസ്
യൂറോപ്പിൽ യു.എസിന്റെ നാറ്റോ സേനയെ കൂടുതൽ ശക്തമാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സ്പെയ്‌നിലെ മാഡ്രിഡിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയ്ക്കിടെയാണ് ബൈഡൻ ഇക്കാര്യമറിയിച്ചത്. സ്പെയ്‌നിൽ വിന്യസിച്ചിരിക്കുന്ന യു.എസ് യുദ്ധക്കപ്പലുകളുടെ എണ്ണം നാലിൽ നിന്ന് ആറാക്കും. പോളണ്ടിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തിന് സ്ഥിര ആസ്ഥാനം സ്ഥാപിക്കും.
റൊമേനിയയിലും ബാൾട്ടിക് രാജ്യങ്ങളിലും സൈനികരുടെ എണ്ണം കൂട്ടും. ബ്രിട്ടണിലേക്ക് രണ്ട് അധിക സ്ക്വാഡ്രൻ എഫ് - 35 യുദ്ധവിമാനങ്ങൾ വിന്യസിക്കും. ജർമ്മനിയിലും ഇറ്റലിയിലും വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിപുലീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |