തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ റിവ്യൂ പെറ്റിഷൻ നൽകുന്നതിനൊപ്പം ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിത് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. കേരളത്തിന്റെ സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തിയെന്നും ബഫർ സോൺ വിഷയം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പരിസ്ഥിതി ലോല മേഖല പൂജ്യം മുതല്‍ 12 കി.മി വരെ വേണമെന്ന് രേഖപ്പെടുത്തിയത് യു.ഡി.എഫ് സര്‍ക്കാരാണ്. ജനവാസ മേഖലയെ പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സര്‍ക്കാരാണ്.ബഫർ സോൺ ഉത്തരവില്‍ ബന്ധപ്പെട്ട പ്രദേശങ്ങളിൽ ആശങ്കയുണ്ട്. സർക്കാരിന് കഴിയുന്നതെല്ലാം ചെയ്യും. പല വാതിലുകളും ഇപ്പോഴും തുറന്നു കിടക്കുന്നു ആശങ്ക പരിഹരിക്കാൻ എല്ലാ വഴിയും ഉപയോഗിക്കും. പ്രശ്‌ന പരിഹാരത്തിനായി ഒരുമിച്ച് നില്‍ക്കണം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായാല്‍ അത് കേരളത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.'- മന്ത്രി പറഞ്ഞു.ഉത്തരവ് നടപ്പായാല്‍ ഉണ്ടാവുന്ന പ്രതിസന്ധി തിട്ടപ്പെടുത്താന്‍ നടക്കുന്ന സര്‍വേയുടെ പുരോഗതിയും യോഗം വിലയിരുത്തും. മൂന്ന് മാസത്തിനകം സർവേ നടപടി പൂര്‍ത്തിയാക്കി സുപ്രീംകോടതി നിയോഗിച്ച് എംപവേര്‍ഡ് കമ്മിറ്റിയേയും കേന്ദ്രത്തേയും സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനമെന്നും മന്ത്രി സഭയെ അറിയിച്ചു.
മന്ത്രിയുടെ മറുപടിയെത്തുടർന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് അവർ സഭ വിട്ടിറങ്ങി. ബഫര്‍സോണ്‍ ഉത്തരവിനെതുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സണ്ണി ജോസഫ് എം.എല്‍.എയാണ് അടിയന്ത്ര പ്രമേയത്തിന് അനുമതി തേടിയത്.
ബഫര്‍സോണ്‍ വിഷത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നാലുമണിക്കാണ് ഓൺലൈൻ യോഗം നടക്കുന്നത്. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും അടങ്ങുന്ന സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി മാറ്റണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശത്തോടെയാണ് വയനാടും ഇടുക്കിയും അടക്കമുള്ള ജില്ലകളിലെ ജനങ്ങൾ കടുത്ത ആശങ്കയിലായത്. ബഫർ സോൺ മേഖലയിൽ ഒരു തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളോ ഖനനമോ വികസന പ്രവർത്തനങ്ങളോ പാടില്ലെന്നും നിർദ്ദേശത്തിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതും ആശങ്ക കടുക്കുന്നതിന് ഇടയാക്കി. നിർദ്ദേശത്തിനെതിരെ ഹർത്താലുൾപ്പടെ നടത്തി. വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐക്കാർ അടിച്ചുതകർത്തതും ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.
സുപ്രീം കോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ പരിസ്ഥിതി ലോല മേഖലകളാക്കുന്നത് ആയിരക്കണക്കിന് പേരെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ ഇളവ് തേടി സുപ്രീം കോടതിയേയും കേന്ദ്രസർക്കാരിനേയും സമീപിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |