മുംബയ്: മഹാരാഷ്‌ട്രയിൽ സർക്കാരുണ്ടാക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. മൂന്ന് മണിക്ക് ഫഡ്‌നാവിസ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും. ശിവസേന എം.എൽ.എമാരുടെ യോഗം ഏക്‌നാഥ് ഷിൻഡെ വിളിച്ചിട്ടുണ്ട്. എല്ലാ എം.എൽ.എമാരും ഗോവയിലെ ഹോട്ടലിലെത്താൻ വിമതർ വിപ്പ് നൽകി. മഹാവികാസ് അഘാഡി വിട്ടാൽ ഉദ്ധവുമായി ചർച്ചയാകാമെന്ന് വിമതർ അറിയിച്ചു.
മഹാരാഷ്ട്രിയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് സർക്കാർ രൂപീകരിക്കാൻ ബിജെപി ഒരുങ്ങുന്നത്. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരങ്ങൾ. ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.
വിമത എം.എൽ.എമാർ ഇന്നലെ രാത്രി ഗോവയിലെത്തിയിട്ടുണ്ട്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇവരുമായി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞ നടക്കുന്ന ദിവസം മുംബയിൽ എത്തിയാൽ മതിയെന്നാണ് ശിവസേന വിമതരോട് ബി.ജെ.പി മഹാരാഷ്ട്ര അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ നിർദേശിച്ചിട്ടുള്ളത്. ഭരണം നിലനിർത്താൻ ഉദ്ധവ് സർക്കാർ പല വിധത്തിൽ ശ്രമിച്ചെങ്കിലും വിമതർ അനുനയത്തിന് തയാറാകാത്തതോടെയാണ് വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ഉദ്ധവ് രാജിവച്ചത്.
ഇന്നലെ രാത്രി രാജ്‌ഭവനിലെത്തി ഉദ്ധവ് രാജിക്കത്ത് കൈമാറിയെങ്കിലും കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കൾക്കൊപ്പമാണ് അദ്ദേഹം ഗവർണറെ കാണാനെത്തിയത്. നിരവധി ശിവസേന പ്രവർത്തകരും രാജ്‌ഭവനിലേയ്ക്കുള്ള യാത്രയിൽ ഉദ്ധവിനെ അനുഗമിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുംബയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |