ന്യൂഡൽഹി : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി.ജെ.പി നേതാവ് ഫട്‌നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യം മന്ത്രിസഭയിൽ ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്ന ഫട്‌നാവിസ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. രാത്രി 7.30ന് രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിംഗ് കോശിയാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇന്ന് വൈകിട്ട് ഏകനാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്‌നാവിസും ഒരുമിച്ചെത്തിയാണ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിച്ചത്. ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. എന്നാൽ അപ്രതീക്ഷിതമായി ഷിൻഡെയെ മുഖ്യമന്ത്രിയായി വാർത്താസമ്മേളനത്തിൽ ഫട്‌നാവിസ് പ്രഖ്യാപിക്കുകയായിരുന്നു.
സംസ്ഥാനത്ത് രാഷ്ട്രീയക്കൊടുങ്കാറ്റിന് തുടക്കമിട്ട ഏക്നാഥ് ഷിൻഡെ വളരെ താഴ്ന്ന നിലയിലുള്ള ജീവിതസാഹചര്യങ്ങളിൽ നിന്നും ഉന്നതിയിലെത്തിയ നേതാവാണ്. കരുത്തുറ്റ സംഘാടന ശേഷിയും ജനപിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലുള്ളത്. മുംബയ്ക്കടുത്ത താനെ സിറ്റിയിൽ ഓട്ടോ ഡ്രൈവറായിരുന്നു 58 കാരനായ ഷിൻഡെ.
ശിവസേനയിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതോടെ താനെ-പൽഘാർ പ്രദേശത്തെ ജനകീയ പ്രശ്നങ്ങളിൽ ഉത്സുകതയോടെ ഇടപെടുന്ന നേതാവായി മാറുകയായിരുന്നു. നാലു തവണ എം.എൽ.എ ആയ അദ്ദേഹം മഹാവികാസ് അഘാഡി ഗവൺമെന്റിൽ പൊതുമരാമത്ത് മന്ത്രിയായപ്പോഴും തന്റെ വഴികൾ മറന്നില്ല. തനിക്കുള്ള ജനസമ്മതിക്ക് അടിവരയിടാൻ സേനയോടുള്ള തന്റെ കടപ്പാടും ബാൽ താക്കറെയോടുള്ള ആരാധനയും അദ്ദേഹം എപ്പോഴും ചൂണ്ടിക്കാട്ടും. താഴെത്തട്ടിലുള്ള ജനങ്ങളുമായുള്ള ബന്ധം നിലനിറുത്തുന്ന ഷിൻഡെ രാവിലെ മുതൽ തന്നെ അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും രാത്രി വൈകുംവരെ അവരോടൊപ്പം ചെലവിടുകയും ചെയ്യുന്ന നേതാവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |