രാജ്യാന്തരതലത്തിൽത്തന്നെ ഇന്ന് ഏറ്റവുംശ്രദ്ധേയനായ ലാപ്രോസ്കോപിക് കാൻസർ സർജറി വിദഗ്ദ്ധനാണ് ഡോ.ബൈജു സേനാധിപൻ. അദ്ദേഹം സേനാധിപൻ എഡ്യുക്കേഷൻ ഫൗണ്ടേഷനിലൂടെ തന്റെ അറിവുകൾ 75 ഓളം രാജ്യങ്ങളിലുള്ള ശിഷ്യർക്ക് സൗജന്യമായി പങ്കുവയ്ക്കുന്നുണ്ട്
ഡോ. ബൈജു സേനാധിപൻ
അവനവനാത്മ സുഖത്തിനാചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം"- എന്ന ഗുരുവചനം മനസാൽ ഉൾക്കൊണ്ട് തന്റെ കർമ്മ മണ്ഡലത്തിൽ പ്രതിഫലേച്ഛയില്ലാതെ ജീവിക്കുന്ന ഒരാളെ ഇന്നത്തെ കാലത്ത് കാണാൻ കഴിയുമോ എന്ന് ചോദിച്ചാൽ ഇല്ല എന്നാവും പലരുടെയും ഉത്തരം. എന്നാൽ, ഒരു തവണയെങ്കിലും പ്രശസ്ത ഉദര കാൻസർ രോഗ ചികിത്സാ വിദഗ്ദ്ധനായ ഡോ. ബൈജു സേനാധിപനു മുന്നിലെത്തിയവർ പറയും ഉണ്ട്. അത്തരത്തിൽ ജീവിക്കുന്നവർ ഇന്നുമുണ്ട്. ആ മനുഷ്യനാണ് തങ്ങളുടെ മുന്നിലുള്ള ദൈവത്തിന്റെ പ്രതിപുരുഷനായ ഡോ. ബൈജു സേനാധിപനെന്ന്. രാജ്യാന്തരതലത്തിൽത്തന്നെ ഇന്ന് ഏറ്റവുംശ്രദ്ധേയനായ ലാപ്രോസ്കോപിക് കാൻസർ സർജറി വിദഗ്ദ്ധനാണ് ഡോ.ബൈജു സേനാധിപൻ. അദ്ദേഹം സേനാധിപൻ എഡ്യുക്കേഷൻ ഫൗണ്ടേഷനിലൂടെ തന്റെ അറിവുകൾ 75 ഓളം രാജ്യങ്ങളിലുള്ള ശിഷ്യർക്കായി പങ്കുവയ്ക്കുന്നുണ്ട്, അതും സൗജന്യമായി.
വൈദ്യശാസ്ത്ര രംഗത്ത് കാൽനൂറ്റാണ്ടിലധികമായി കർമ്മനിരതനായ ഡോ. ബൈജു സേനാധിപൻ എന്നും പ്രവർത്തിക്കുന്നത് തന്റെ മുന്നിലെത്തുന്ന രോഗികൾക്ക് വേണ്ടിയാണ്. അവരുടെ ആശ്വാസത്തിന് വേണ്ടിയാണ്. ഒരു മനുഷ്യായുസുകൊണ്ട് ഒരു ഡോക്ടർക്ക് പരമാവധി ചെയ്യാവുന്ന സർജറികൾ ഒന്നരലക്ഷത്തോളമായിരിക്കും. എന്നാൽ, അറിവ് പകർന്നു നൽകിയാൽ അവരിലൂടെ അതിന്റെ പത്തിരട്ടിയോ നൂറിരട്ടിയോ രോഗികൾക്ക് കൂടി തന്റെ ശസ്ത്രക്രിയാ രീതികളുടെ പ്രയോജനം ലഭിക്കുമെന്നാണ് ഡോ. ബൈജു സേനാധിപന്റെ അഭിപ്രായം. അതുശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ സേനാധിപൻ എഡ്യുക്കേഷൻ ഫൗണ്ടേഷനും.
സേനാധിപൻ എഡ്യുക്കേഷൻ ഫൗണ്ടേഷൻ അന്താരാഷ്ട്ര തലത്തിൽ ശസ്ത്രക്രിയാ വിദഗ്ദ്ധരുടെയിടയിൽ വളരെ സ്വീകാര്യതയുള്ള പഠനസഹായകേന്ദ്രമായി വളർന്നിട്ടുണ്ട്. ഡോക്ടർ സേനാധിപന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയാ പരിശീലന ശില്പശാലകളും ലോകത്തിലെ ഏറ്റവും മികച്ച ശസ്ത്രക്രിയാ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വെബിനാറുകളും സംഘടിപ്പിയ്ക്കുന്നത് കൂടാതെ ജപ്പാനിലെ ടോക്കിയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ പോലെയുള്ള രാജ്യന്തരകേന്ദ്രങ്ങളിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന അഭിരുചിയുള്ള സർജൻമാരെ നേരിട്ടയച്ച് സൗജന്യ പരിശീലനം കൊടുക്കുകയും ചെയ്യുന്നു.ഡെൽഹി എയിംസ് പോലുള്ള രാജ്യത്തെ പ്രധാന ആശുപത്രികളിൽ ആയിരത്തോളം ഡോക്ടർമാർക്ക് മുന്നിൽ ശസ്ത്രക്രിയ പഠിപ്പിക്കുമ്പോഴും ഡോ. ബൈജു സേനാധിപന്റെ മനസിൽ തെളിയുന്നത് ഇതിലൂടെ പ്രയോജനം ലഭിക്കുന്ന രോഗിയുടെ മുഖമാണ്. കാൻസർ ചികിത്സയിൽ തന്നെ ഏറ്റവും സങ്കീർണമാണ് ഉദരകാൻസറും തുടർ ചികിത്സകളും. രക്ഷപ്പെടാൻ എന്തെങ്കിലും സാദ്ധ്യതയുണ്ടോയെന്ന ചോദ്യവുമായി തന്റെ മുന്നിലെത്തുന്ന ഉദരാർബുദ രോഗികളുടെ ദയനീയ അവസ്ഥയാണ് ബൈജു സേനാധിപനെ മറ്റൊരു വഴിയിലേക്ക് ചിന്തിപ്പിച്ചത്. ദരിദ്രരായ രോഗികൾക്ക് ലാപ്രോസ്കോപ്പിക് സർജൻ എന്ന നിലയിൽ ശസ്ത്രക്രിയ സൗജന്യമായി ചെയ്യാം. എന്നാൽ തുടർ മരുന്നുകളും ചികിത്സയ്ക്കുമായി ചെലവാകുന്ന പണത്തിനുമായി ഇവർ എന്തു ചെയ്യുമെന്ന ചിന്തയാണ് സ്നേഹാർദ്രം എന്ന പദ്ധതിയ്ക്ക് 2016ൽ തുടക്കം കുറിക്കാൻ കാരണമായത്. 2018ൽ സ്നേഹാർദ്രത്തിന്റെ ലോഗോ പ്രകാശനം നടത്തിയ ഗാനഗന്ധർവൻ കെ.ജെ യേശുദാസ് തന്റെ സമ്പാദ്യത്തിന്റെ ഒരു പങ്ക് ഇവർക്കായി നീക്കി വയ്ക്കാൻ സന്നദ്ധനായത് ഡോക്ടറുടെ സത്പ്രവൃത്തി കണ്ടു തന്നെയാണ്.
കൊവിഡ് കാലത്തും സജീവം
ലോകത്തെയാകെ പിടിച്ചുലച്ച കൊവിഡ് കാലത്തും തന്റെ പഠന ക്ളാസുകളും ചികിത്സകളുമൊക്കെയായി ഡോ. ബൈജു സേനാധിപൻ തിരക്കിലായിരുന്നു. യു ട്യൂബിലൂടെയാണ് 75 രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന തന്റെ ശിഷ്യർക്ക് ലൈവായി ശസ്ത്രക്രിയ നടത്തി അദ്ദേഹം ക്ളാസുകൾ നൽകിയത്. 60 ഓളം അന്താരാഷ്ട്ര വെബിനാറുകൾ സംഘടിപ്പിച്ചു.
പക്ഷേ സൗജന്യമായി പഠിക്കുന്ന പലരും അതു വിറ്റ് കാശാക്കുന്നു എന്നതാണ് തന്നെ വളരെയധികം വേദനിപ്പിക്കുന്നതെന്ന് ഡോക്ടർ പറയുന്നു. കൈയിൽ നിന്ന് പണം ചെലവിട്ട് പരിശീലനം നൽകിയ സ്വദേശിയായ ശിഷ്യൻ ശത്രുതാ മനോഭാവത്തോടെ തന്നെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിച്ചത് വളരെ വേദനയോടെയും ആശ്ചര്യത്തോടെയുമാണ് ഡോക്ടർ ഓർക്കുന്നത്. 'ഒരു ഡോക്ടർ എന്നും സാമൂഹിക ജീവിയായിരിക്കണം. സമൂഹത്തോട് പ്രതിബദ്ധത വേണം. അങ്ങനെയല്ലെങ്കിൽ ഡോക്ടറാകരുത്. രോഗികൾക്ക് ആവശ്യം സിംപതിയല്ല എംപതിയാണ്. ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നതും ആ എംപതിയാണ്"- ഡോ. ബൈജു സേനാധിപന്റെ വാക്കുകളിൽ നിരാശ നിഴലിച്ചു.
എല്ലാവർക്കും മെഡിക്കൽ ഇൻഷുറൻസ് വേണം
നമ്മുടെ നാട്ടിൽ കാൻസർ പലപ്പോഴും മൂന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിലുമൊക്കെയാണ് തിരിച്ചറിയുന്നത്. അത് മെഡിക്കൽ രംഗത്തെ അവബോധത്തിന്റെ കുറവാണ്. ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയും വിധത്തിൽ പരിശോധനകൾ നടക്കുന്നില്ല. പരിശോധനകളുടെ ചെലവോർത്ത് പലരും ഒഴിവാകും. അത്തരം അവസ്ഥ മാറണമെങ്കിൽ ഓരോ മനുഷ്യരും ഇൻഷ്വറൻസ് എടുക്കണം. നിലവിൽ മെഡിസെപ് പദ്ധതി നടപ്പിലാക്കുന്നില്ലേ.അതുപോലൊരു പ്രോജക്ട് കേരളത്തിലെ എല്ലാ ജനങ്ങളെയും മുൻനിറുത്തി കൊണ്ടുവരാൻ കഴിയണം. എല്ലാവർക്കും നൽകേണ്ടത് ക്ഷേമപെൻഷനുകളല്ല, ആരോഗ്യ സുരക്ഷയാണ്.
ദൈർഘ്യം കുറയ്ക്കും കീഹോൾ
മുൻപൊക്കെ കാൻസർ രോഗികൾക്ക് സർജറി കഴിഞ്ഞ് കീമോ തുടങ്ങാൻ കുറഞ്ഞത് മൂന്നു മാസത്തെയെങ്കിലും സമയമെടുക്കുമായിരുന്നു. എന്നാൽ, കീഹോൾ സർജറിയിലൂടെ അത് രണ്ടാഴ്ചയായി കുറയ്ക്കാൻ കഴിയും. പഠിക്കുന്ന കാലത്തു തന്നെ എല്ലാവരും ചെയ്യുന്ന പോലെ സാധാരണ സ്പെഷ്യലൈസേഷനുകളിൽ ഒന്നും എന്റെ കണ്ണുടക്കിയിരുന്നില്ല. അവരിൽ നിന്ന് എന്ത് വ്യത്യസ്തമായി ചെയ്യാം എന്ന ചിന്തയ്ക്ക് മറുപടി നൽകിയത് എന്റെ ഭാര്യാമാതാവായ ഡോ. സതിയായിരുന്നു. വരുന്ന യുഗം ലാപ്രോസ്കോപ്പിയുടേതാണെന്ന തിരിച്ചറിവു തന്നു. ആ പ്രേരണയാണ് എന്നെ ഈ മേഖലയിലേക്ക് നയിച്ചത്. അന്ന് ലാപ്രോസ്കോപ്പിയെന്നാൽ വന്ധ്യംകരണം മാത്രം നടത്തുന്ന രീതിയെന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു. അതിന്റെ പേരിൽ പലരും കളിയാക്കിയിട്ടുമുണ്ട്. എന്നാൽ, കോയമ്പത്തൂരിലെ വി.ജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തുടങ്ങിയ പരിശീലനം ഒരു ആരംഭം കുറിക്കൽ മാത്രമായിരുന്നു.കൂടുതൽ പഠനത്തിനായി വിദേശത്ത് പോയപ്പോഴാണ് ലാപ്രോസ്കോപ്പിയുടെ അനന്ത സാദ്ധ്യതകൾ തിരിച്ചറിഞ്ഞത്. നമുക്ക് രണ്ട് കൈകൾ തന്നത് എന്തിനാണെന്ന് മനസിലായത്. എന്തിനെയും ഇഷ്ടത്തോടെ സമീപിച്ചാൽ അതു പിന്നെ നമ്മുടെ വിജയവഴിയായിത്തീരും. അങ്ങനെ ഞാൻ പരിശീലനത്തിനായി സ്വന്തം രീതികൾ തിരഞ്ഞെടുത്തു. ഇടത്തേ കൈ എന്റെ സൗകര്യത്തിന് വഴങ്ങാനായി ലെഫ്ട് ഹാൻഡ് കൊണ്ട് ടെന്നീസ് കളിക്കാൻ പഠിച്ചു. തിരുവനന്തപുരത്ത് പാളയം മാർക്കറ്റിലെ അറവുശാലയിൽ നിന്ന് മാടുകളുടെ കുടൽഭാഗങ്ങൾ വാങ്ങിക്കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി എൻഡോട്രെയിനറിന്റെ സഹായത്തോടെ കീറലും തുന്നലും പഠിച്ചു. ഒന്നും രണ്ടും മണിക്കൂറല്ല, നൂറു നൂറു കണക്കിന് മണിക്കൂറുകൾ അതിനായി ചെലവഴിച്ചു. വിദേശത്തു നിന്ന് പഠിച്ച പാഠങ്ങൾ സ്വന്തം രീതിയിൽ വികസിപ്പിച്ചെടുത്തു. എന്റെ ദിനചര്യയിൽ പോലും ഇടതുകൈ ഉപയോഗം ഒരു ശീലമാക്കി. ഷേവ് ചെയ്യാനും എഴുതാനുമൊക്കെ എന്റെ ഇടംകൈയിനെ ഞാൻ ഉണർത്തിയെടുത്തു. എല്ലാത്തിനും പിന്നിൽ എന്റെ മുന്നിലെത്തുന്ന രോഗി പുഞ്ചിരിയോടെ മടങ്ങിപ്പോകണം എന്ന ആഗ്രഹം മാത്രം. പത്തു മണിക്കൂറുകൾ നീളുന്ന ശസ്ത്രക്രിയകൾ മുക്കാൽ മണിക്കൂറുകൊണ്ട് വിജയകരമായി പൂർത്തിയാക്കിയെന്നും ഡോക്ടർ പറയുന്നു.
അച്ഛൻ തുറന്നു തന്ന വഴി
ചവറ തെക്കുംഭാഗം എന്ന ദ്വീപിൽ നിന്ന് ലാപ്രോസ്കോപ്പിക് കാൻസർ സർജനെന്ന വിശാലമായ ലോകത്തിന്റെ ആദ്യ ചവിട്ടുപടി അച്ഛൻ സേനാധിപനായിരുന്നു. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ അച്ഛനാണ് മകനെ തന്റെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കുട്ടപ്പൻ ഡോക്ടറെപ്പോലെയാക്കണമെന്ന് മോഹിച്ചത്. ഡോ. ബൈജുവിന്റെ പതിനൊന്നാം വയസിൽ അച്ഛനെ നഷ്ടമായെങ്കിലും ആഗ്രഹപൂർത്തീകരണത്തിനായി അമ്മ രത്നമ്മയും സഹോദരങ്ങളായ ഷാജിയും ബാജിയുമെല്ലാം ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം വീട്ടിലെ സാഹചര്യം കാരണം തുടർ പഠനമെന്ന മോഹം മാറ്റിവച്ച് ഹെൽത്ത് സർവീസിൽ ജോലിക്ക് കയറി. അഞ്ചു വർഷങ്ങൾക്കു ശേഷമാണ് പി.ജി പഠനത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലും സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിയിൽ സ്പെഷ്യലൈസേഷനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിയത്. അവിടെ ഒരദ്ധ്യാപകന്റെ അവഗണനയാണ് ഡോ. ബൈജുവിനെ സർജിക്കൽ ഗ്യാസ്ട്രോയിലേക്ക് നയിച്ചത്. അത് നിരവധി രോഗികൾക്കുള്ള ആശ്വാസത്തുരുത്തായി മാറുകയായിരുന്നു. തന്റെ ജീവിതത്തിരക്കുകൾ നന്നായി മനസിലാക്കുന്ന ഭാര്യ ഡോ. അയഡിനും (ഒഫ്ത്താൽമോളജിസ്റ്റ്) മക്കളായ സ്വരൂപ് സേനാധിപനും സ്നേഹ സേനാധിപനുമാണ് തന്റെ കരുത്തെന്നും അദ്ദേഹം പറയുന്നു.
senadhipan@gmail.com
9526550035
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |