ബങ്കിംചന്ദ്ര ചാറ്റ്ർജിയുടെ തൂലികയിൽ നിന്ന് പിറന്ന കവിതയുടെ ആദ്യവരിയാണ് സ്വാതന്ത്ര്യസമരത്തിന്റെ മുഴങ്ങുന്ന മുദ്രാവാക്യമായി ഉയർന്നത്
ബ്രിട്ടീഷുകാരുടെ ദുർഭരണത്തിനെതിരെ ഇന്ത്യൻ ജനതയെ അണിനിരത്താനും , സമരവീര്യം നൽകാനും അതിലൂടെ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാനുമുള്ള ഊർജ്ജം നൽകിയ മുദ്രാവാക്യങ്ങളിൽ മുഖ്യസ്ഥാനത്തുള്ളതാണ് 'വന്ദേ മാതരം". ബങ്കിംചന്ദ്ര ചാറ്റർജിയുടെ തൂലികയിൽ നിന്ന് പിറന്ന കവിതയുടെ ആദ്യവരിയാണ് സ്വാതന്ത്ര്യസമരത്തിന്റെ മുഴങ്ങുന്ന മുദ്രാവാക്യമായി ഉയർന്നത്.മാതാവിനെ വന്ദിക്കുന്നു, ഭാരതമാതാവിനെ വന്ദിക്കുന്നു എന്ന അർത്ഥത്തിലാണ് സമരഭടൻമാർ വന്ദേമാതരം എന്ന് ഏറ്റുവിളിച്ചത്.ഈ മുദ്രാവാക്യത്തിന് ജനങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും ലഭിച്ച സ്വീകാര്യതയിൽ അസന്തുഷ്ടരായ ബ്രിട്ടീഷുകാർ മുദ്രാവാക്യം നിരോധിച്ച് ഉത്തരവിറക്കി. ഉത്തരവ് ലംഘിച്ചതിന് കൊളോണിയൽ ഗവൺമെന്റ് നിരവധി സ്വാതന്ത്ര്യ പ്രവർത്തകരെ തടവിലാക്കി. എന്നാൽ തൊഴിലാളികളും പൊതുജനങ്ങളും കൊളോണിയൽ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച്, ഒത്തുകൂടി മുദ്രാവാക്യം വിളിച്ച് നിരോധനം ആവർത്തിച്ച് ലംഘിച്ചുകൊണ്ടിരുന്നു. പല സ്വാതന്ത്ര്യ സമരസേനാനികളേയും തൂക്കിലേറ്റിയത് ഈ മുദ്രാവാക്യം ഉച്ചത്തിൽ വിളിച്ചതിനാലാണ്. മാതാങ്ങിനി ഹസാരിക എന്ന പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയെ ബ്രിട്ടീഷുകാർ വെടിവെച്ചു വീഴ്ത്തിയപ്പോൾ , വന്ദേ മാതരം എന്ന് ഉറക്കെ വിളിച്ചാണ് അവർ അമരത്വം പ്രാപിച്ചത്.
കൽക്കട്ട സർവകലാശാലയിലെ ആദ്യത്തെ ബിരുദധാരികളിൽ ഒരാളാണ് ബങ്കിംചന്ദ്ര. പഠനത്തിന് ശേഷം ഡെപ്യൂട്ടി മജിസ്ട്രേറ്റ് ആയാണ് അദ്ദേഹം പശ്ചിമ ബംഗാളിലെ ഹൂഗ്ളി നദിക്കരയിലുള്ള ചിൻസുരാഹ് ഗ്രാമത്തിലെത്തുന്നത്. അവിടെ നദിക്കരയിലുള്ള ഒറ്റ നില കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് വന്ദേ മാതരം എന്ന കവിത എഴുതുന്നത്. പിന്നീട് ഈ കവിത അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ ആനന്ദമഠത്തിലും സ്ഥാനം പിടിച്ചു. 1896 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വേദിയിൽ രബീന്ദ്രനാഥ ടാഗോർ ആണ് ആദ്യമായി 'വന്ദേ മാതരം " പരസ്യമായി പാടിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ 'വന്ദേ മാതരം" നമ്മുടെ രാഷ്ട്രീയ ഗാനമായി അംഗീകരിച്ചു.
കൊൽക്കത്തയിൽ നിന്ന് ഞങ്ങൾ ചിൻസുരാഹിലുള്ള വന്ദേ മാതരം ഭവൻ സന്ദർശിക്കാൻ പോയി. അവിടെ വെച്ചാണ് വന്ദേമാതരം രചിക്കപ്പെട്ടത്. ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ചു നദിക്കരയിലെ വീട്ടിലെത്തി. വളരെ നല്ല നിലയിലാണ് ഈ പൈതൃക കെട്ടിടം സംരക്ഷിച്ചിട്ടുള്ളത്.
ശ്വേത വർണ്ണത്തിൽ പഴമയുടെ പൊലിമ ചോരാതെ നിലനിർത്തിയ ഈ ഒറ്റ നില കെട്ടിടത്തിന്റെ ഹരിതവർണ്ണത്തിലുള്ള ജനാലകളിലും പഴമയുടെ നിർമ്മിതി പ്രകടമാണ്.
വീടിനു മുന്നിൽ ബാങ്കിംചന്ദ്രയുടെ അർദ്ധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വീടിനകത്തു മൂന്നു വലിയ മുറികളുടെ ചുവരുകളിൽ ഓയിൽ പെയിന്റിംഗുകളും, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മറ്റ് വിവരദായക വസ്തുതകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഓരോ സ്വാതന്ത്ര്യ സമര സ്മാരകങ്ങളിലും പ്രദർശിപ്പിച്ചിട്ടുള്ള മൂല്യവത്തായ നീക്കിയിരിപ്പുകളും വാചകങ്ങളുമൊക്കെ വരും തലമുറക്ക് ,ഈ നാടിന്റെ ഇന്നലെകൾ എങ്ങനെയായിരുന്നു എന്ന് പഠിക്കാനുള്ള വഴി വിളക്കുകളാണ്. ഒരു നാടിന്റെ വേദന അനുഭവിച്ച ഹൃദയത്തിൽ നിന്നും ഉടലെടുത്ത, വന്ദേ മാതരമെന്ന ഒറ്റ വരി നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് എത്രമാത്രം ഊർജ്ജമായി എന്ന് ആ സ്മാരകം കണ്ടിറങ്ങുമ്പോൾ നമുക്ക് ബോധ്യപ്പെടും.അകത്തളത്തിൽ ഭംഗിയായി ക്രമീകരിച്ചിട്ടുള്ള പൂച്ചട്ടിയിലെ വർണ്ണാഭമായ പൂന്തോട്ടം കണ്ട് , സൂക്ഷിപ്പു ചുമതലയുള്ള പ്രശാന്ത് ബോസുമായി അല്പ നേരം സംസാരിച്ച് ഞങ്ങൾ പുറത്തിറങ്ങി.
വീടിനോടു ചേർന്നുള്ള പടികൾ ഇറങ്ങിയാൽ നദിയിലേക്കെത്താം. തണൽമരങ്ങളും പച്ചപ്പുകളും അരികു പാകിയ നദിക്കരയിലെ മരത്തണലിൽ ഞങ്ങൾ അൽപ നേരം ഇരുന്നു.സ്മാരക കാഴ്ചകൾക്ക് ശേഷം ഹൂഗിളി നദിയും പച്ചപ്പുമൊക്കെ കണ്ടിരിക്കുമ്പോൾ എവിടെ നിന്നോ ആ ഈരടികൾ മന്ദമാരുതനോടൊപ്പം ഒഴുകി വരുന്നതായി തോന്നും... വന്ദേമാതരം....
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |