ന്യൂഡൽഹി: രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരനായ കനയ്യലാലിനെ കടയിൽ കയറി കഴുത്തറുത്ത് കൊന്ന സംഭവത്തിൽ നിരോധനാജ്ഞ ലംഘിച്ച് നഗരത്തിൽ ഹിന്ദു സംഘടനകൾ വൻ പ്രതിഷേധ മാർച്ച് നടത്തി. ആയിരങ്ങൾ പങ്കെടുത്ത സർവ ഹിന്ദു സമാജ് മാർച്ചിന് ഒടുവിൽ ജില്ലാ ഭരണകൂടത്തിന് അനുമതി നൽകേണ്ടി വന്നു. മാർച്ചിൽ പങ്കെടുത്തവർ നഗരത്തിൽ കല്ലേറ് നടത്തി. വ്യാപാരി സംഘടനയും വിശ്വഹിന്ദു പരിഷത്തും ആഹ്വാനം ചെയ്ത ബന്ദിനെ തുടർന്ന് ജയ്‌പൂരിൽ കടകളും മാർക്കറ്റുകളും അടഞ്ഞ് കിടന്നു. കനയ്യലാൽ വധക്കേസിലെ രണ്ട് പ്രതികൾക്കും വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. മാർച്ചിൽ പങ്കെടുത്തവർ ഉദയ്‌പൂർ ജില്ലാ ആസ്ഥാനം ഉപരോധിച്ചു.
സംസ്ഥാനത്ത് പല ഭാഗങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. രാജ് സമന്ദ് ജില്ലയിലെ ഭീം പട്ടണത്തിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. പ്രതിഷേധങ്ങൾ ശക്തമായതോടെ വിവിധ സ്ഥലങ്ങളിൽ കർഫ്യൂവും നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിറുത്തിവച്ചു. പൊതുസമ്മേളനങ്ങളും നിരോധിച്ചിട്ടുണ്ട്.
ഇതിനിടെ കൊല്ലപ്പെട്ട കനയ്യലാലിന്റെ ശരീരത്തിൽ 26 മുറിവുകളുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ഇന്നലെ ജമ്മുവിലും കർണ്ണാടകയിലെ ചിക്കമംഗലൂരും ലഖ്‌നൗവിലും ബംഗളുരുവിലും ഡൽഹിയിലും പ്രതിഷേധങ്ങൾ നടന്നു.
മുഖ്യമന്ത്രി
കുടുംബാംഗങ്ങളെ കണ്ടു
മുഖ്യമന്ത്രി അശോക് ഗെലോട്ട് കനയ്യ ലാലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സഹായധനമായ 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
' പിതാവിനെ തീവ്രവാദികൾ ക്രൂരമായാണ് വധിച്ചത്. നീതി ലഭിക്കാൻ രാജ്യം ഞങ്ങളുടെ കുടുംബത്തോടൊപ്പം നിൽക്കണമെന്ന്" കനയ്യലാലിന്റെ മൃതദേഹം സംസ്ക്കരിച്ചതിന് ശേഷം മകൻ യാഷ് പറഞ്ഞു. കുറ്റവാളികളെ വിചാരണ നടത്തി വധശിക്ഷ നൽകണമെന്നും യാഷ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |