@ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ നടപടി രണ്ട് ദിവസത്തിനകം
കോഴിക്കോട്: കോർപ്പറേഷനിലെ അനധികൃത കെട്ടിടങ്ങൾക്ക് നിയമവിരുദ്ധമായി നമ്പർ നൽകി തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ രണ്ട് ജീവനക്കാരെ കോർപ്പറേഷൻ ഓഫീസിലെത്തിച്ച് തെളിവെടുത്തു. ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട കെട്ടിട നികുതി വിഭാഗം ക്ലർക്ക് ചേവരമ്പലം പൊന്നോത്ത് എൻ.പി.സുരേഷ്, തൊഴിൽ നികുതി വിഭാഗത്തിലെ ക്ലർക്ക് വേങ്ങേരി അനിൽകുമാർ മഠത്തിൽ എന്നിവരെയാണ് ഫറോക്ക് അസി.കമ്മിഷണർ എം.എം.സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിച്ചത്. പരിശോധനയിൽ കൂടുതൽ രേഖകൾ കണ്ടെടുത്തു. രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കേസിൽ എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തെളിവെടുപ്പും പരിശോധനയും വൈകിട്ട് ആറുവരെ തുടർന്നു. ബുധനാഴ്ചയും അന്വേഷണ സംഘം കോർപ്പറേഷൻ ഓഫീസിലെത്തി രേഖകൾ ശേഖരിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ സഞ്ചയ സോഫ്റ്റ്‌വെയറിലെ ലോഗിൻ വിവരങ്ങൾ ചോർത്തി കെട്ടിട നമ്പർ നൽകിയ കേസിൽ ഇതുവരെ ഏഴുപേരാണ് അറസ്റ്റിലായത്. ഇതിൽ ആറുപേരുടെ ജാമ്യാപേക്ഷ തള്ളുകയും ഒന്നും രണ്ടും പ്രതികളെ കസ്റ്റഡിൽ വിടുകയുമായിരുന്നു. കെട്ടിടം ഉടമയും മൂന്നാം പ്രതിയുമായ കരിക്കാംകുളം അദിൻ ഹൗസിൽ പി.കെ.അബൂബക്കർ സിദ്ദിഖിന് ജാമ്യം അനുവദിച്ചിരുന്നു. ഇടനിലക്കാരനും കോർപ്പറേഷനിലെ മുൻ ജീവനക്കാരനുമായ ഫാറൂഖ് കോളജ് കാരാട് പറമ്പ് പി.സി.കെ.രാജൻ, ഇടനിലക്കാരായ തടമ്പാട്ട് താഴം അസിൻ ഹൗസിൽ പി.കെ.ഫൈസൽ അഹമ്മദ് , പൊറ്റമ്മൽ മാപ്പിളക്കണ്ടി ഇ.കെ.മുഹമ്മദ് ജിഫ്രി , കരുവിശ്ശേരി അമാനത്ത് ഹൗസിൽ എം.യാഷിർ അലി എന്നിവരാണ് മറ്റ് പ്രതികൾ.
കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി മനോഹർ നൽകിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് വരികയാണെന്ന് മേയർ. ഡോ.ബീന ഫിലിപ്പ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ തുടർ നടപടിയുണ്ടാകും. ഔദ്യോഗിക ആവശ്യങ്ങൾക്കായി സെക്രട്ടറി കെ.യു.ബിനി തിരുവനന്തപുരത്തേയ്ക്ക് പോയ സാഹചര്യത്തിൽ കൂടിയാണ് നടപടി വൈകുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകും. സാങ്കേതിക പരിശോധനയടക്കം സമഗ്ര അന്വേഷണം ശുപാർശ ചെയ്യുന്നതാണ് അന്വേഷണ റിപ്പോർട്ട്. അതേസമയം കോർപ്പറേഷൻ കൗൺസിലിലും ഓഫീസിലുമുണ്ടായ കൈയാങ്കളിയിൽ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് കോർപ്പറേഷൻ ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു.
അതിനിടെ ലോഗിൻ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് സസ്‌പെൻഷനിലായ ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല ധർണ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |