തിരുവനന്തപുരം: സാങ്കേതിക വിദ്യാ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുക ലക്ഷ്യമിട്ട് സ്റ്റേഷനറി വകുപ്പിൽ 125 തസ്‌തികകൾ ഒഴിവാക്കാൻ ശുപാർശ. അച്ചടിവകുപ്പിന് കീഴിലുള്ള 12 ജില്ലാ ഫോറം ഓഫീസുകൾ നിറുത്തലാക്കാനും പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി വകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശുപാർശ ചെയ്തു. സർക്കാരാണ് അന്തിമ തിരുമാനമെടുക്കുക.
സ്റ്റേഷനറി വകുപ്പിൽ അസി. സ്റ്റേഷനറി കൺട്രോളർ, ജില്ലാ സ്റ്റേഷനറി ഓഫീസർ, സീനിയർ ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളാണ് നിറുത്തലാക്കുന്നത്. നിലവിൽ ഈ തസ്തികകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സൂപ്പർ ആനുവേഷൻ വരെ തുടരാം. പിന്നീട് നിയമനം ഉണ്ടാവില്ല. ഈ തസ്തികകളിൽ കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ മറ്റു വകുപ്പുകളിലേക്ക് പുനർവിന്യസിപ്പിക്കും.
അച്ചടിവകുപ്പിൽ ഇടുക്കി, കാസർകോട് ഒഴികെയുള്ള ജില്ലകളിലെ ഫോറം ഓഫീസുകൾ നിറുത്തലാക്കണമെന്നാണ് ശുപാർശ. ഈ ഓഫിസുകൾ വഴിയാണ് ജില്ലകളിലെ വിവിധ ഓഫിസുകൾക്കും വിദ്യാലയങ്ങൾക്കും ആവശ്യമായ ഫോറങ്ങളും രജിസ്റ്ററുകളും വിതരണം ചെയ്യുന്നത്. സർക്കാർ കലണ്ടർ, ഡയറി, വിവിധ വകുപ്പുകളിലെ മാന്വലുകൾ തുടങ്ങിയവയും വില്പന നടത്തുന്നുണ്ട്. അച്ചടിവകുപ്പിലും ചില തസ്തികകൾ വാനിഷിംഗ് കാറ്റഗറിയിൽ ഉൾപ്പെടുത്താനുള്ള നീക്കമുണ്ട്.
'' സ്റ്റേഷനറി വകുപ്പിൽ ചില തസ്തികകൾ വാനിഷിംഗ് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നതും ജില്ലാഫോറം ഓഫീസുകൾ നിറുത്തലാക്കാനുമുള്ള നീക്കം ഉപേക്ഷിക്കണം.
- കെ.എസ് സജികുമാർ (പ്രസിഡന്റ് ),
വി.എം.ഹാരിസ് (ജനറൽ സെക്രട്ടറി),
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ
സ്റ്റേഷനറി വകുപ്പിൽ
നിറുത്തലാക്കുന്ന തസ്‌തികകൾ
ഡെപ്യൂട്ടി സ്റ്റേഷനറി കൺട്രോളർ --2
അസി. സ്റ്റേഷനറി കൺട്രോളർ --4
ജില്ലാ സ്റ്റേഷനറി ഓഫീസർ --3
സ്റ്റേഷനറി ഇൻസ്‌പെക്ടർ --14
സീനിയർ ക്ലാർക്ക് --45
ബൈൻഡർ ---15
ഓഫിസ് അസിസ്റ്റന്റ് --12
വാച്ച് മാൻ -- 11
സ്വീപ്പർ --11
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |