കൊച്ചി: വിദേശത്തുള്ള പ്രതികൾക്ക് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവുമോയെന്ന നിയമ പ്രശ്‌നത്തിൽ ഉത്തരംതേടി സിംഗിൾബെഞ്ച് റഫർചെയ്ത ഹർജി ജസ്‌റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻസബെഞ്ച് ജൂലായ് 15ലേക്ക് മാറ്റി.
പത്തനംതിട്ട കോയിപ്പുറം പൊലീസ് സ്റ്റേഷനിലെ പോക്‌സോ കേസിൽ പ്രതിയായ യുവതി കുവൈറ്റിൽ നിന്നു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. വിദേശത്തുള്ള പ്രതിക്ക് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ നടനും നിർമ്മാതാവുമായ വിജയ് ബാബു നടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ നിന്ന് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പ്രതിക്ക് നാട്ടിലെത്താൻ അറസ്റ്റ് വിലക്കി ഉത്തരവും, പിന്നീട് ഹർജിയിൽ വാദം കേട്ട് മുൻകൂർജാമ്യവും നൽകിയിരുന്നു. ഈ വിധിയോട് വിയോജിച്ചാണ് കോയിപ്പുറം സ്റ്റേഷനിലെ പ്രതിയുടെ ഹർജി ജസ്റ്റിസ് കുഞ്ഞികൃഷ്‌ണൻ ഡിവിഷൻ ബെഞ്ചിന് വിട്ടത്.
ഇതേവിഷയത്തിൽ മറ്റൊരു ജാമ്യാപേക്ഷ ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചും ഡിവിഷൻ ബെഞ്ചിന് വിട്ടിട്ടുണ്ട്. ഗാർഹിക പീഡനക്കേസിൽ പ്രതിയായ കളമശേരി സ്വദേശി മുഹമ്മദ് അനീസിന്റെ ഹർജിയാണിത്.ദമാമിലുള്ള ഹർജിക്കാരൻ വിജയ് ബാബു കേസിലെ ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ജൂലായ് പത്തിന് നാട്ടിലെത്താൻ ഫ്ളൈറ്റ് ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ വിദേശത്തുള്ള പ്രതിക്ക് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാമോയെന്ന വിഷയം ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതിനാൽ ഈ ഹർജിയും അവിടേക്ക് റഫർ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |