തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണ സംവിധാനം നടപ്പാക്കാൻ എ.ജി ആൻഡ് പി പ്രദം എന്ന കമ്പനിയെ പെട്രോളിയം ആൻഡ് നാച്ച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സിറ്റി ഗ്യാസ് വിതരണ സംവിധാനത്തിന് ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ച്വറൽ ഗ്യാസ്
സ്റ്റേഷനാണ് സ്ഥാപിക്കേണ്ടത്. ഇതിന് ഒരേക്കർ സ്ഥലം വേണം. ഗ്യാസ് പൈപ്പ് ലൈനിനു സമീപമുള്ള സ്ഥലങ്ങളിലും പ്രധാന റോഡിനോട് ചേർന്നും സ്റ്റേഷനുകൾ സ്ഥാപിക്കുന്നതാണ് പ്രായോഗികം. ചവറയിൽ കെ.എം.എം.എല്ലിന്റെ കൈവശമുള്ള ഭൂമിയാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യം. ഭൂമി അനുവദിക്കുന്നതിന് കെ.എം.എം.എല്ലിനെ സമീപിച്ചിട്ടുണ്ടെന്നും സുജിത് വിജയൻ പിള്ളയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
ഭൂപരിഷ്കരണം കൃത്യമായി
നടപ്പായില്ല: മന്ത്രി രാധാകൃഷ്ണൻ
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമമനുസരിച്ച് കണ്ടെത്തിയ മിച്ചഭൂമി കൃത്യമായി നൽകിയിരുന്നെങ്കിൽ പട്ടികജാതിക്കാരടക്കമുള്ള വിഭാഗങ്ങളുടെ ഭൂപ്രശ്നം ഇപ്പോൾ ചർച്ച ചെയ്യേണ്ടി വരില്ലായിരുന്നുവെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിലെ ചോദ്യോത്തരവേളയിൽ പറഞ്ഞു. മിച്ചഭൂമി കൃത്യമായി വിതരണം ചെയ്തിരുന്നെങ്കിൽ ഭൂമിയുടെ കുറവ് ഉണ്ടാകുമായിരുന്നില്ല.
ഭവനരഹിതർക്ക് ഭൂമിയും വീടും നൽകണമെന്നതാണ് സർക്കാർ നിലപാട്. ഭൂമിയും വീടും നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഫ്ളാറ്റിനെക്കുറിച്ച് ആലോചിച്ചത്. എന്നാൽ ഫ്ളാറ്റുകൾ നൽകുന്നതിനോട് സർക്കാരിന് യോജിപ്പില്ല. മൂന്നുവർഷത്തിനുള്ളിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് ഭൂമിയും പാർപ്പിടവും നൽകാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്ന ആദിവാസി, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് പരിഹരിക്കും.
പട്ടികജാതി വികസന വകുപ്പിലൂടെ 2021-22 സാമ്പത്തിക വർഷത്തിൽ 4020 ഗുണഭോക്താക്കൾക്ക് ഭൂമി നൽകിയിട്ടുണ്ട്. 1006 പട്ടികവർഗ കോളനികളിൽ കൂടി സർക്കാർഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ
സബ്സിഡി തുക വർദ്ധിപ്പിക്കില്ല: മന്ത്രി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണയുടെ സബ്സിഡിത്തുക വർദ്ധിപ്പിക്കാനാകില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. നിലവിൽ ലിറ്ററിന് 25 രൂപയാണ് സബ്സിഡി നൽകുന്നത്. ഇതിനായി 350 കോടി ചെലവിടുന്നുണ്ട്. സബ്സിഡിത്തുക ഉയർത്തിയാൽ 1500 കോടിയെങ്കിലും വേണ്ടിവരും. സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് അത് സാദ്ധ്യമല്ല.
നിലവിൽ മത്സ്യത്തൊഴിലാളികൾക്കായി 269 ലിറ്റർ മണ്ണെണ്ണ മാത്രമാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നത്. ഒരു ലക്ഷം ലിറ്ററാണ് വേണ്ടത്. ആവശ്യമായത് നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ല. മത്സ്യഫെഡിനെ മണ്ണെണ്ണ വിതരണത്തിന്റെ സ്വതന്ത്ര ഏജൻസിയായി അംഗീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നഷ്ടപരിഹാരം 5 ലക്ഷം
നൽകാൻ ആലോചന
കടലിൽ അപകടത്തിൽ മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കും. എല്ലാ മത്സ്യബന്ധന യാനങ്ങൾക്കും ഇൻഷ്വറൻസ് ഏർപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം. പ്രീമിയം തുകയുടെ 90 ശതമാനവും സർക്കാർ നൽകും.
മത്സ്യബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന യാനങ്ങളും മറ്റു ഉപകരണങ്ങളും വാങ്ങുന്നതിന് ഈ സാമ്പത്തിക വർഷം പലിശരഹിത വായ്പ നൽകാൻ നാലുകോടി അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ സഹകരണ സംഘങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യാനങ്ങൾ വാങ്ങുന്നതിനുള്ള വായ്പയുടെ പലിശ പൂർണമായും സർക്കാർ വഹിക്കും. 2021- 22ൽ മത്സ്യലഭ്യത 6.02 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു. മത്സ്യഫെഡിലെ പിൻവാതിൽ നിയമനം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |