മയ്യിൽ (കുറ്റ്യാട്ടൂർ ) : സാധാരണ നിലയിൽ പുരുഷതൊഴിലാളികൾ മാത്രം ഓടിച്ചുവരുന്ന പവർ ടില്ലർ ഉപയോഗിച്ച് വയൽ ഉഴുതുമറിച്ച് കരുത്ത് കാട്ടുകയാണ് കുറ്റ്യാട്ടൂർ കാരാറമ്പിലെ മൊട്ടമ്മൽ ഓമനയെന്ന വീട്ടമ്മ. മണ്ണുത്തി കാർഷിക സർവ്വകലാശാലയിലെ വിദഗ്ധർ കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ കാർഷിക കർമ്മസേനയിലെ പന്ത്രണ്ടു പേർക്ക് നൽകിയ ആദ്യ ഘട്ടത്തിൽ പരിശീലനത്തിൽ നിന്നാണ് ഓമന ടില്ലർ ഓടിക്കാൻ പഠിച്ച് പാടത്തേക്കിറങ്ങിയത് .
പരിശീലനത്തിൽ തെങ്ങ് കയറ്റം , ട്രാക്ടർ , ടില്ലർ എന്നിവയ്ക്കാണ് പന്ത്രണ്ട് ദിവസത്തെ പരിശീലനം ലഭിച്ചത് .കാർഷിക വൃത്തിക്ക് ടില്ലർ ഉപയോഗിച്ച് നിലമൊരുക്കുന്നതിന് ആളെ കിട്ടാതായതോടെയാണ് ഓമന ടില്ലറുമായി വയലുകളിൽ എത്തിയത്. കുറ്റ്യാട്ടൂരിലെ കാർഷിക വനിതാ കൂട്ടായ്മയായ അനുഗ്രഹം ജെ.എൽ.ജി ഗ്രൂപ്പിന്റെ സെക്രട്ടറി കൂടിയാണിവർ. സ്വന്തമായും കൂട്ടായ്മയുടെ കീഴിൽ പാട്ടത്തിനെടുത്തുമാണ് കൃഷി.
രണ്ട് ഏക്കറിൽ മഞ്ഞൾ, കൂവ, കപ്പ, ഉഴുന്ന്, പച്ചക്കറികൾ എന്നിവയുടെ കൃഷിയും ഇവർക്കുണ്ട്. രണ്ടേക്കറിൽ അധികം നെൽ കൃഷിയും ചെയ്യുന്നു. ഗ്രൂപ്പിന്റെ പ്രസിഡന്റായ കെ.ദേവകിയും മറ്റ് എട്ട് അംഗങ്ങളും കൃഷിയിൽ സജീവമാണ്.
ടില്ലർ ഉപയോഗിച്ച് നിലം ഉഴുതുന്നത് ബുദ്ധിമുട്ടാണെങ്കിലും സഹായത്തിന് ഒരാളുണ്ടെങ്കിൽ എളുപ്പമാണെന്നാണ് ഓമന പറയുന്നത്. സഹായികളുണ്ടെങ്കിൽ കൂടുതൽ പ്രദേശത്തേക്ക് സേവനം വ്യാപിപ്പിക്കാനും ഇവർ തയ്യാറാണ്.
ലോറി ഡ്രൈവറായ കെ.വി ഗംഗാധരനാണ് ഭർത്താവ്. വിദ്യാർത്ഥികളായ മൃദുൽ , ദേവനന്ദ എന്നിവർ മക്കളാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |