തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം കേരളം നേടിയത് രാജ്യത്തെ ഫുട്ബാൾ രംഗത്തിന് വലിയ ഊർജ്ജം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ ഫുട്ബാൾ ടീമിൽ കുറച്ചുകാലം മുമ്പുവരെ പകുതിയോളം മലയാളികളായിരുന്നു. അത്രത്തോളം ഫുട്ബാൾ മേഖലയിൽ കേരളം താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായാണ് രാജ്യം അംഗീകരിച്ച ഐ.എം.വിജയനെയും വി.പി.സത്യനെയും പോലുള്ള താരങ്ങളെ സംഭാവന ചെയ്യാൻ നമുക്കായത്. പക്ഷേ, പിന്നീട് ഇതിന് ചെറിയൊരു മങ്ങലുണ്ടായി. മലയാളികൾ ആരുംതന്നെ ഇല്ലാത്ത അവസ്ഥയുണ്ടായി. അതിനാണിപ്പോൾ മാറ്റം കുറിക്കാനായത്. നല്ലരീതിയിൽ നാം തിരിച്ചുവരുന്നുവെന്ന സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമംഗങ്ങളെ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്‌ചവച്ചത്. പരിശീലകരും അഭിനന്ദനം അർഹിക്കുന്നു. മത്സരം നടന്ന മലപ്പുറത്തിന്റെ സംഘാടനമികവും ശ്രദ്ധേയമാണ്. കേരളത്തെ സംബന്ധിച്ചടത്തോളം ഏറ്റവും കൂടുതൽ ആരാധകരുള്ള കായികഇനമാണ് ഫുട്ബാൾ. മുമ്പ് എല്ലായിടത്തും കളിക്കളങ്ങൾ ധാരാളമായി ഉണ്ടായിരുന്നു. എന്നാൽ, പൊതുസ്ഥലങ്ങൾ ചുരുങ്ങിയതോടെ കളിക്കളങ്ങളും ചുരുങ്ങി. അത് ഫുട്ബാൾ രംഗത്തെയും ബാധിച്ചു. അതിനാൽ തന്നെ കളിക്കളങ്ങൾ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. എല്ലാ ഗ്രാമങ്ങളിലും പൊതുവായ കളിസ്ഥലങ്ങൾ വേണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഭേദചിന്തകൾ ഇല്ലാതെ എല്ലാവർക്കും അവിടങ്ങളിൽ ഒത്തുകൂടാനാവണം. വരുംനാളുകളിൽ കളിസ്ഥലങ്ങൾ കഴിയാവുന്നത്ര വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടീമംഗങ്ങൾക്ക് മുഖ്യമന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു. ഐ.എം.വിജയന്റെ നേതൃത്വത്തിൽ മുൻതാരങ്ങളും ചടങ്ങിനെത്തി. അഞ്ച് വർഷം 5 ലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം ലഭ്യമാക്കുന്ന ഗോൾപദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രി വി.അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. സ്‌പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ ആന്റണി രാജു, കെ.കൃഷ്‌ണൻകുട്ടി, റോഷി അഗസ്‌റ്റിൻ, ഡോ.ആർ.ബിന്ദു, ജി.ആർ.അനിൽ, അഹമ്മദ് ദേവർകോവിൽ, എ.കെ.ശശീന്ദ്രൻ, പി.പ്രസാദ്, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |