ഇന്ത്യ-ഇംഗ്ളണ്ട് അഞ്ചാം ടെസ്റ്റ് ഇന്നുമുതൽ എഡ്ജ് ബാസ്റ്റണിൽ
കൊവിഡ് ബാധിതനായ രോഹിത് കളിക്കില്ല,ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും
എഡ്ജ്ബാസ്റ്റൺ : ഇന്ത്യൻ ടീമിലെ സപ്പോർട്ടിംഗ് സ്റ്റാഫിലെ ചിലർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവച്ചിരുന്ന ഇംഗ്ളണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റിന് ഇന്ന് എഡ്ജ് ബാസ്റ്റണിൽ തുടക്കമാകാനിരിക്കെ വീണ്ടും ആശങ്ക പരത്തുകയാണ് കൊവിഡ്. നായകൻ രോഹിത് ശർമ്മയുടെ രോഗബാധയാണ് പരമ്പര മുഴുമിപ്പിക്കാനെത്തിയ ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച കൊവിഡ് പൊസിറ്റീവായ രോഹിത് നെഗറ്റീവാകാത്തതിനാൽ വൈസ് ക്യാപ്ടൻ ജസ്പ്രീത് ബുംറയാകും ഇന്ത്യയെ നയിക്കുക.
കഴിഞ്ഞ വർഷം പൂർത്തിയാക്കിയ നാലുമത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിട്ടുനിൽക്കുകയാണ്. എന്നാൽ അന്നത്തെ ടീമുകളുടെ അലകും പിടിയും മാറ്റിയാണ് ഒരുവർഷത്തിനിപ്പുറം ഇരു ടീമുകളും ഇറങ്ങുന്നത്. ഇരു രാജ്യങ്ങളുടെയും കോച്ചും ക്യാപ്ടനും മാറി.2021ലെ പര്യടനത്തിൽ ഇന്ത്യയെ നയിച്ചത് വിരാട് കൊഹ്‌ലിയും കോച്ചായത് രവി ശാസ്ത്രിയുമായിരുന്നു. ഇപ്പോൾ ആ സ്ഥാനത്ത് യഥാക്രമം ബുംറയും രാഹുൽ ദ്രാവിഡുമാണ്. ഇംഗ്ളണ്ടിന്റെ ക്യാപ്ടൻ സ്ഥാനത്ത്നിന്ന് റൂട്ട് മാറി സ്റ്റോക്സ് എത്തി.കോച്ചായി സിൽവർ വുഡിന് പകരം ബ്രണ്ടൻ മക്കല്ലമെത്തി.
ജർമ്മനിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കെ.എൽ രാഹുലും ടീമിലില്ല.രോഹിതിന് പകരക്കാരനായി ഇംഗ്ളണ്ടിലെത്തിയ മായാങ്ക് അഗർവാളാകും ശുഭ്മാൻ ഗില്ലിനൊപ്പം ഓപ്പണിംഗിന് ഇറങ്ങുക. വിരാട് കൊഹ്‌ലി,ശ്രേയസ് അയ്യർ,റിഷഭ് പന്ത്,ചേതേശ്വർ പുജാര എന്നിവരാണ് ബാറ്റിംഗിലെ മറ്റ് പ്രതീക്ഷകൾ. ബുംറ,ഷമി,ശാർദ്ദൂൽ താക്കൂർ,സിറാജ്,ഉമേഷ് യാദവ് എന്നിവരിൽ നിന്നാകും മൂന്നോ നാലോ പേസർമാരെ തിരഞ്ഞെടുക്കുക. രവി ചന്ദ്രൻ അശ്വിനോ ജഡേജയോ സ്പിൻ ഓപ്ഷനായി ഉണ്ടാകും.
ബെൻ സ്റ്റോക്ക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് ടീം ന്യൂസിലാൻഡിനെ 3-0ത്തിന് തകർത്തെറിഞ്ഞ് മികച്ച ഫോമിലാണ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. കിവീസിനെതിരായ മൂന്നാം മത്സരത്തിൽ പരിക്കുമൂലം വിട്ടുനിന്നിരുന്ന പേസർ ജെയിംസ് ആൻഡേഴ്‌സൺ തിരിച്ചെത്തിയിട്ടുണ്ട്. പേസ് നിരയിൽ സ്റ്റുവർട്ട് ബ്രോഡും മാത്യു പോട്ടുമുണ്ട്. ജാക്ക് ലീച്ചാണ് ടീമിലെ ഏക സ്പിന്നർ.
36
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ 36-ാമത്തെ ക്യാപ്ടനാണ് ജസ്പ്രീത് ബുംറ.കപിൽ ദേവിന് ശേഷം ഇന്ത്യൻ ക്യാപ്ടനാകുന്ന ആദ്യ പേസ് ബൗളറും ബുംറയാണ്.35കൊല്ലം മുമ്പാണ് കപിൽ അവസാനമായി ഇന്ത്യയെ നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |