കൊച്ചി: പോക്സോ കോടതികളിലെപ്പോലെ കുടംബകോടതികളിലും ശിശുസൗഹൃദ മുറികൾ സജ്ജീകരിക്കാനാകുമോ എന്ന വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് ഡിസ്ട്രിക്‌ട് ജുഡിഷ്യറി രജിസ്ട്രാറുടെ റിപ്പോർട്ടുതേടി. കുടുംബകോടതികളുടെ പരിസരത്ത് എത്ര പോക്സോ കോടതികളുണ്ടെന്നും അറിയിക്കണം. റിപ്പോർട്ട് നാലാഴ്‌ചയ്‌ക്കകം നൽകാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
കുടുംബത്തർക്കങ്ങളുമായി ബന്ധപ്പെട്ട മുപ്പത് ഹർജികളിലാണ് റിപ്പോർട്ട് തേടിയത്. കുടുംബകോടതികളിൽ പ്രാക്ടീസുചെയ്യുന്ന അഡ്വ. ആർ. ലീലയാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വാടകക്കെട്ടിടങ്ങളിലും മറ്റും മതിയായ സൗകര്യങ്ങളില്ലാതെയാണ് പല കുടുംബകോടതികളും പ്രവർത്തിക്കുന്നതെന്നും രക്ഷിതാക്കൾക്ക് കുട്ടികളുമായി തിരക്കേറിയ വരാന്തകളിലും റോഡരികിലുമായി നിൽക്കേണ്ടിവരുന്നുണ്ടെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങൾ കുട്ടികളുടെ മനസിൽ നീതിനിർവഹണ സംവിധാനത്തെക്കുറിച്ച് തെറ്റായ സങ്കല്പമുണ്ടാക്കുമെന്ന് ഹൈക്കോടതിയും പറഞ്ഞു. തുടർന്ന് ഹർജികൾ 29ന് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |