തിരുവനന്തപുരം: എകെജി സെന്ററിൽ ആക്രമണമുണ്ടായ ഉടൻ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ ജി.സ്‌പർജൻ കുമാർ . സംഭവസ്ഥലത്തിനടുത്തുളള സിസിടിവി ക്യാമറകൾ പരിശോധിച്ചു. ബാക്കി ക്യാമറകൾ രാത്രിയായതിനാൽ പരിശോധിച്ചിട്ടില്ല. ആക്രമണത്തിന് പിന്നിൽ എത്രപേരുണ്ടെന്നതെല്ലാം പൊലീസ് പരിശോധിച്ച് വരികയാണ്. പ്രത്യേക ടീമായി തിരിഞ്ഞ് ഓരോ കാര്യങ്ങളും പ്രത്യേകം വിശദമായി അന്വേഷിക്കും. ശേഷം എല്ലാ അന്വേഷണവും കൂട്ടിയോജിപ്പിച്ച് വിവരങ്ങൾ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ കാരണമാണോ ഉളളതെന്നും ആരാണ് സ്‌ഫോടകവസ്‌തു എറിഞ്ഞതെന്നും വാഹനത്തിന്റെ വിവരങ്ങൾ ലഭിച്ചാലേ പറയാനാകൂ. എറിഞ്ഞത് സ്‌ഫോടകവസ്‌തു ആണെന്ന് മാത്രമാണ് ഇപ്പോൾ ലഭിച്ച വിവരം. അന്വേഷണത്തിന്റെ വിവരങ്ങൾ കന്റോൺമെന്റ് എ.സിയുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച് അറിയിക്കുമെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് പോലും പറയുന്നില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പേഴ്‌സണലായി നടത്തിയ നാടകമാണെന്നും കെ.സുധാകരൻ ആരോപിച്ചു.രാഹുൽ ഗാന്ധി വരുന്ന ദിവസം അതിന്റെ പ്രഭ കെടുത്താൻ സിപിഎം ഓഫീസ് കോൺഗ്രസ് ആക്രമിച്ചു എന്നുളള ആരോപണം ബുദ്ധിയുളളവർ വിശ്വസിക്കുമോയെന്നും കെ.സുധാകരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |