കൊച്ചി: എ കെ ജി സെന്ററിനുനേരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പല കാര്യങ്ങളിലും സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോൾ വിഷയം തിരിച്ചുവിടാൻ കോൺഗ്രസ് ശ്രമിക്കുമാേ എന്നും ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന പ്രസ്താവന പോലും നേരത്തേ തയ്യാറാക്കി വച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. എറണാകുളത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
'ഞങ്ങൾ ഒരു കാരണവശാലും ഇത്തരം പ്രവർത്തനങ്ങൾക്ക് അനുകൂലമായ ഒരു നിലപാട് എടുക്കില്ല. പാർട്ടി ഓഫീസിലേക്ക് ബോംബെറിയുന്നത് കോൺഗ്രസിന്റെയോ യു ഡി എഫിന്റെയോ നയമല്ല. പൊലീസ് അന്വേഷിച്ച് ആരാണ് കുറ്റക്കാരെന്ന് കണ്ടുപിടിക്കട്ടേ. വിഷയങ്ങളിൽ നിന്ന് വ്യതിചലിച്ച് വേറെ വിഷയങ്ങളുടെ പുറകേ പോകണമെന്ന് ആഗ്രഹിക്കുന്നത് ആരാണ്?. സർക്കാരിനെ പ്രതിപക്ഷം പ്രതിരോധത്തിൽ നിറുത്തിയിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിൽ നിന്ന് ഫോക്കസ് മാറണം എന്ന് ആഗ്രഹിക്കുന്നത് ആരാണോ അവരാണ് ഈ ആക്രമത്തിന് പിന്നിൽ. യു ഡി എഫിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ സമരത്തിലാണ്. ആ വിഷയങ്ങളിൽ നിന്ന് വ്യതിചലിക്കണമെന്ന് ഒരിക്കലും ഞങ്ങൾ ആഗ്രഹിക്കില്ല. കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിക്കുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. അത്തരത്തിലുള്ള പ്രസ്താവനപോലും നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്നതാവാം. കെ പി സി സി ആസ്ഥാനം ആക്രമിച്ചതെന്ന് ഞങ്ങൾ ആരോപിച്ചത് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ്. ഒരുമാസത്തിനുള്ളിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ നിരവധി ഓഫീസുകളാണ് തകർത്തത്- അദ്ദേഹം പറഞ്ഞു.
എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ വരവിന്റെ പ്രാധാന്യം കുറയ്‌ക്കാനുളള ശ്രമമാണെന്ന് നേരത്തേ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചിരുന്നു.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് പോലും പറയുന്നില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പേഴ്‌സണലായി നടത്തിയ നാടകമാണെന്നും കെ.സുധാകരൻ പറഞ്ഞിരുന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരെ ബോംബേറുണ്ടായത്. സ്കൂട്ടറിൽ എത്തിയ യുവാവ് സ്ഫോടക വസ്തു എറിയുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇയാളുടെ മുഖവും സ്കൂട്ടറിന്റെ നമ്പരും വ്യക്തമല്ല. അക്രമിക്കുവേണ്ടി പൊലീസ് വ്യപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |