മുംബയ്: മഹാരാഷ്‌ട്രയിൽ ഉദ്ദവ് താക്കറെ സർക്കാരിന്റെ രാജിയ്‌ക്ക് കാരണക്കാരായ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയേയും 15 വിമത എംഎൽഎമാരെയും സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി ശിവസേന സുപ്രീംകോടതിയിൽ. ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് കോടതിയിൽ ഹർജി നൽകിയത്.
15 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന മുൻപ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇതിൽ തീരുമാനം ഉണ്ടാകുംവരെ ഇവരെ സുപ്രീംകോടതി അയോഗ്യരാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ആവശ്യം ഉന്നയിച്ചേക്കും.
ഷിൻഡെയേയും എംഎൽഎമാരെയും സഭയിൽ പ്രവേശിക്കുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. വിഷയത്തിൽ ജൂൺ 27നകം വിമത എംഎൽഎമാർ മറുപടി നൽകണമെന്ന് മഹാരാഷ്‌ട്ര ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിമതർ സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ മറുപടിയ്‌ക്കായി ജൂലായ് 12വരെ സമയം സുപ്രീംകോടതി അവധിക്കാല ബെഞ്ച് അനുവദിച്ചു.
ഇതിനിടെ മഹാരാഷ്‌ട്ര ഗവർണർ ബി.എസ് കോഷിയാരി വിശ്വാസവോട്ടെടുപ്പിന് അനുമതി നൽകി. പക്ഷെ സുപ്രീംകോടതി മുൻ ഉത്തരവിന് വിരുദ്ധമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് സേന ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഒരാഴ്‌ചയിലേറെ നിലനിന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ ബുധനാഴ്‌ച രാത്രിയാണ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. തുടർന്ന് ഏക്‌നാഥ് ഷിൻഡെ വ്യാഴാഴ്‌ചയോടെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |