തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘന നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എം എൽ എ. മകൾ വീണാവിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ വസ്തുതാ വിരുദ്ധമാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകിയത്.
നിയമസഭയുടെ നടപടിക്രമങ്ങളും കാര്യ നിർവഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടായ പശ്ചാത്തലത്തില്‍ നിയമസഭ കഴിഞ്ഞ ദിവസം അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സിന്റെ വെബ്‌സൈറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ കമ്പനിയുടെ മെന്റര്‍ ആണെന്ന് വ്യക്തമാക്കിയിട്ടുള്ളത് മാത്യു കുഴൽനാടൻ എം എൽ എ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
എന്നാൽ ഇതിന് മറുപടിയായി മാത്യു കുഴൽനാടൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി എന്റെ മകളുടെ മെന്റർ ആയിട്ടുണ്ടെന്ന് മകൾ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും മകളെ കുറിച്ച് എന്തും പറയാമെന്നാണോ കരുതിയിരിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി ക്ഷോഭത്തോടെ ചോദിച്ചത്.
എന്നാൽ, വെബ്‌സൈറ്റിന്റെ ആർക്കൈവ്‌സ് രേഖകൾ പ്രകാരം 2020 മെയ് 20 വരെ എക്‌സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്‌സൈറ്റിൽ ജെയ്‌ക് ബാലകുമാർ മെന്റർ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ജെയ്‌ക് ബാലകുമാറുമായുള്ള പ്രൊഫഷണൽ ബന്ധത്തെ കുറിച്ച് വീണ വ്യക്തമാക്കിയ തെളിവും ഉൾപ്പെടുത്തിയാണ് മാത്യു കുഴൽനാടൻ അവകാശലംഘന നോട്ടീസ് സ്പീക്കർക്ക് കൈമാറിയത്. സഭയെ തെറ്റിദ്ധരിപ്പിച്ചതിനും സത്യം മറച്ചു വച്ചതിനും മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്ന് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |