കൽപ്പറ്റ: വയനാട്ടിൽ എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച ഓഫീസ് സന്ദർശിച്ച് രാഹുൽ ഗാന്ധി. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ഓഫീസ് ആക്രമിച്ചവരോട് ദേഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇത് രാഹുൽ ഗാന്ധിയുടെ ഓഫീസ് മാത്രമല്ല, വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് കൂടിയാണ്. നിർഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും അക്രമങ്ങളുണ്ടാകുന്നുണ്ട്. എന്നാൽ അക്രമം ഒന്നിനും പരിഹാരമല്ല. ഓഫീസ് ആക്രമിച്ചതിൽ വിഷമമുണ്ട്.
എനിക്കവരോട് ഒരു ദേഷ്യവുമില്ല. ഇതിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കാത്ത കുട്ടികളാണ് ചെയ്തത്. ഉത്തരവാദിത്തമില്ലായ്‌മയാണ് അവർ കാണിച്ചത്. ഓഫീസ് ഉടൻ തുറക്കും. ' എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച തന്റെ ഓഫീസ് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽഗാന്ധി വയനാട്ടിലെത്തിയത്.
കഴിഞ്ഞ മാസം 24നായിരുന്നു രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിൽ എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫർസോൺ വിഷയത്തിൽ രാഹുൽഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കല്‍പ്പറ്റ കൈനാട്ടിയിലെ എംപി ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
തുടക്കത്തിൽ പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും ഇവർ പുറകുവശത്തിലൂടെ ഓഫീസിന്റെ രണ്ടാം നിലയിലേയ്ക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. പ്രവർത്തകർ ഓഫീസിന്റെ ഷട്ടറുകൾ കേടുപാടുകൾ വരുത്തുകയും, ജനൽച്ചില്ലുകൾ തകർക്കുകയും സ്റ്റാഫിനെ മർദിച്ചെന്നും സംഭവത്തെത്തുടർന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |