ഇസ്ളാമാബാദ് : കടുത്ത വൈദ്യുതി പ്രതിസന്ധി മൂലം മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതിനാൽ പാകിസ്ഥാനിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിറുത്തി വയ്ക്കുമെന്ന് ടെലികോം ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകി.
അടിക്കടിയുണ്ടാകുന്ന ദീർഘനേരം നിൽക്കുന്ന പവർകട്ട് ടെലികോം മേഖലയിലെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയാണെന്ന് നാഷണൽ ഇൻഫർമേഷൻ ടെക്‌നോളജി ബോർഡ് വ്യക്തമാക്കി.
ജൂലായിൽ രാജ്യത്ത് അധികസമയം പവർകട്ട് ഏർപ്പെടുത്തുമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. രാജ്യത്തിനാവശ്യമായ എൽ.എൻ.ജി ലഭിക്കുന്നില്ലെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഷെരീഫ് പറഞ്ഞിരുന്നു.
ജൂണിൽ പാകിസ്ഥാനിലെ ഇന്ധന ഇറക്കുമതി നാലു വർഷത്തിലേറ്റവും ഉയർന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ഉഷ്ണതരംഗം മൂലം എൽ.എൻ.ജിയുടെ ആവശ്യകത വർദ്ധിച്ചതാണ് ഊർജ്ജോത്പാദനത്തിന് തിരിച്ചടിയായത്.
ജൂലായിലെ എൽ.എൻ.ജി വിതരണത്തിനുള്ള ടെണ്ടറിൽ പങ്കെടുത്ത വിതരണക്കാർ വലിയ തുക ആവശ്യപ്പെട്ടതിനാൽ കരാർ ഉറപ്പിച്ചിരുന്നില്ല. ഇതാണ് നിലവിൽ എൽ.എൻ.ജി ക്ഷാമത്തിലേക്കും വൈദ്യുത മുടക്കത്തിലേക്കും നയിച്ചത്.
സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറച്ചും ഷോപ്പിംഗ് മാളുകളും ഫാക്ടറികളും നേരത്തെ അടച്ചുമാണ് സർക്കാർ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |