ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് ഇനി ഒരു മാസം സുഖചികിത്സയുടെ കാലം. പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സുഖചികിത്സയുടെ ഉദ്ഘാടനം നിർവഹിച്ചു. പിടിയാന നന്ദിനിക്ക് ഔഷധ ചോറുരുള നൽകിയായിരുന്നു ഉദ്ഘാടനം. പിന്നാലെ എൻ.കെ.അക്ബർ എം.എൽ.എയും ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്‌സ് എം.പി, കെ.വി.മോഹന കൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവരും ആനകൾക്ക് ഔഷധ ചോറുരുള നൽകി ആനയൂട്ടിൽ പങ്കാളികളായി.
ഗജപരിപാലനത്തിലെ ഗുരുവായൂർ ദേവസ്വം മാതൃകയായ സുഖ ചികിത്സ ജൂലായ് 30 വരെയാണ്. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ആനകളുടെ ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. 3960 കിലോ അരി, 1320 കിലോ മുതിര, 1320 കിലോ റാഗി, 132 കിലോ വീതം അഷ്ട ചൂർണം, മഞ്ഞൾപ്പൊടി, 330 കിലോ ച്യവനപ്രാശം, അയേൺ ഗുളികകൾ, ടോണിക് എന്നിവയാണ് ചേർക്കുക. ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.അക്ബർ എം.എൽ.എ വിശിഷ്ടാതിഥിയായി. വാർഡ് കൗൺസിലർ ഷൈലജ സുധൻ, ജീവ ധനം വിദഗ്ദ്ധ സമിതി അംഗം ഡോ.പി.ബി.ഗിരിദാസ് എന്നിവർ ആശംസയർപ്പിച്ചു. ദേവസ്വത്തിലെ ആനകൾക്ക് കൃത്രിമ കൊമ്പുകൾ നൽകിയ മള്ളിയൂർ ആനപ്രേമി സംഘത്തിൻ്റെ പ്രതിനിധി ചോറ്റാനിക്കര സുഭാഷ്നാരായണ മാരാർ ,കൊമ്പ് നിർമ്മിച്ചു നൽകിയ ശിൽപി വിപിൻ രാജ് എന്നിവരെ ആദരിച്ചു. ആന ചികിത്സാ വിദഗ്ദ്ധരായ ഡോ.കെ.സി.പണിക്കർ, ഡോ.പി.ബി.ഗിരിദാസ്, ഡോ:എം.എൻ.ദേവൻ നമ്പൂതിരി, ഡോ:ടി.എസ്.രാജീവ്, ഡോ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ:ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ.
സുഖചികിത്സ ഇങ്ങനെ
ദേവസ്വത്തിലുള്ളത് 44 ആനകൾ
37 കൊമ്പന്മാർ
2 മോഴ
5 പിടിയാന
സുഖചികിത്സ
30 ആനകൾക്ക്
മദപ്പാടിൽ 14 ആനകൾ
(ചികിത്സ മദപ്പാടിന് ശേഷം)
ആകെ ചെലവ് 14 ലക്ഷം
പുന്നത്തൂർ ആനത്താവളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനം നടപ്പാക്കും. ആനത്താവളത്തിൽ മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തും.
ഡോ:വി.കെ.വിജയൻ
ദേവസ്വം ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |