വിഴിഞ്ഞം: മാലി ദ്വീപിൽ കരിങ്കല്ല് എത്തിച്ചിട്ട് മടങ്ങവെ തകരാർ കാരണം വർഷങ്ങൾക്ക് മുമ്പ് വിഴിഞ്ഞത്ത് അടുപ്പിക്കുകയും പിന്നീട് മുങ്ങുകയും ചെയ്ത ബ്രഹ്മേക്ഷര എന്ന മുംബയ് ടഗ്ഗ് കണ്ടം ചെയ്തു തുടങ്ങി. ടഗ്ഗിന്റെ പകുതിഭാഗം കണ്ടം ചെയ്ത് വിഞ്ചിന്റെയും ക്രയിനിന്റെയും സഹായത്തോടെ കരയിൽ കയറ്റി. ഒരാഴ്ചയ്ക്കുള്ളിൽ ടഗ്ഗ് പൂർണ്ണമായും കണ്ടം ചെയ്ത് കരയിൽ എത്തിക്കും.
എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയ ശേഷമാണ് ടഗ്ഗ് കണ്ടം ചെയ്യുന്നത്. ഗുജറാത്തിൽ നിന്നുള്ള കോഡിയർ എന്ന കമ്പനിയാണ് ടഗ്ഗ് ലേലത്തിൽ പിടിച്ചത്. 51 ലക്ഷം രൂപയാണ് ലേലത്തുക. കണ്ടം ചെയ്യുന്നതിന് മുൻപ് 2000ൽ അധികം ലിറ്റർ ഡീസലാണ് ടഗ്ഗിന്റെ ഇന്ധന ടാങ്കിൽ നിന്ന് നീക്കം ചെയ്തത്. പൊല്യൂഷൻ കൺട്രോൾ ബോർഡ് അടക്കമുള്ള സുരക്ഷാ ഏജൻസികളിൽ നിന്ന് എൻ.ഒ.സി വാങ്ങിയ ശേഷമാണ് കണ്ടം ചെയ്യൽ ആരംഭിച്ചത്.
മാലിയിൽ കരിങ്കല്ല് ലോഡ് എത്തിച്ചു മടങ്ങവേ സാങ്കേതിക തകരാർ കാരണം ബ്രഹ്മേക്ഷര എന്ന ടഗ്ഗ് 2015ൽ ആണ് വിഴിഞ്ഞത്ത് അടുപ്പിച്ചത്. പിന്നീട് 2018ൽ കടലിൽ മുങ്ങുകയായിരുന്നു. ടഗ്ഗ് മുങ്ങുകയും മാറ്റാതിരിക്കുകയു ചെയ്തതോടെ കോസ്റ്റ് ഗാർഡിന്റെ ബർത്ത് നിർമ്മാണത്തിന് തടസമായി. ബെർത്തിന് വേണ്ടിയുള്ള പൈലിംഗ് ആരംഭിച്ചെങ്കിലും പിന്നീട് നിറുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |