തൃശൂർ : വിവാദങ്ങളും ഡോക്ടർമാരുടെ പോരും മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഏതാനും ചില ഡോക്ടർമാരുടെ ചെയ്തികൾ മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത് ഭൂരിഭാഗം ഡോക്ടർമാരെയും അസ്വസ്ഥരാക്കുന്നുണ്ട്.
പല കാര്യങ്ങളിലും തീരുമാനം വൈകുന്നതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം ചെയ്യാതെ നൽകിയ സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടും തീരുമാനം ആയിട്ടില്ല. കഴിഞ്ഞ ദിവസം വാക്‌സിനെടുത്ത വിദ്യാർത്ഥി പേ വിഷബാധയേറ്റ് മരിച്ച സംഭവത്തിലും അന്വേഷണം നടന്നു വരികയാണ്. ഇതിനിടയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സിനീയർ ഡോക്ടർമാരും ജോലി ചെയ്യണമെന്ന നിർദ്ദേശത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. 16 പേർ വേണ്ട മെഡിസിൻ വിഭാഗത്തിൽ സ്ഥലംമാറ്റവും വിരമിക്കലും കഴിഞ്ഞപ്പോൾ ആകെയുള്ളത് 9 ഡോക്ടർമാരാണ്.
ഡോ.പി.ജെ.ജേക്കബ്ബ് പുറത്ത് തന്നെ
പോസ്റ്റ്‌മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടു നൽകിയ സംഭവവുമായി ബന്ധപ്പെട്ട് ഓർത്തോ വിഭാഗം ചീഫ് ഡോ.പി.ജെ.ജേക്കബ്ബിനെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ നൽകിയ അപ്പീലിനെ തുടർന്ന് നിയോഗിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് പത്ത് ദിവസം പിന്നിട്ടു. എന്നാൽ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കുന്നതിൽ ആരോഗ്യ വകുപ്പിന് അലംഭാവമാണെന്ന ആക്ഷേപം ശക്തമാണ്. കൊല്ലം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ മേധാവി ഡോ.ശ്രീകണ്ഠൻ, ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ.രഞ്ചു എന്നിവരടങ്ങുന്ന സമിതി വകുപ്പ് തല അന്വേഷണം നടത്തി 22ന് മുമ്പ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
മോശം പെരുമാറ്റമുണ്ടായാൽ പരാതി
സെക്യുരിറ്റി ജീവനക്കാരിൽ നിന്ന് ആശുപത്രികളിൽ എത്തുന്നവർക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായാൽ ഇ മെയിൽ വഴി പരാതി നൽകാമെന്ന് കാട്ടി നോട്ടീസ് ബോർഡുകൾ സ്ഥാപിച്ചു. സൂപ്രണ്ടിന് നേരിട്ട് പരാതി നൽകാം. എന്നാൽ സെക്യുരിറ്റി ജീവനക്കാരിൽ നിന്ന് മാത്രമല്ല, മറ്റ് ജീവനക്കാർക്കെതിരെയും ഇത്തരത്തിൽ വ്യാപകമായ പരാതി ഉയരുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന പരാതിപ്പെട്ടികൾ പുന:സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |