ന്യൂഡൽഹി: സ്വന്തം പാർട്ടിയുടെ ഓഫീസ് സംരക്ഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമെന്ന് എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിലൂടെ ജനങ്ങൾക്ക് ബോദ്ധ്യമായി.
പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം നാട്ടിൽ നടക്കുന്നതൊന്നും അറിയുന്നില്ല. സംഭവത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുകയോ ഉത്തരവാദികളെ കണ്ടെത്തുകയോ തന്റെ ജോലിയല്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടക്കുന്ന അതിക്രമം പോലും തടയാനാകാത്തവരുടെ ഭരണം എന്ത് സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി ഡൽഹിയിൽ ചോദിച്ചു.
ഭരണമെന്നാൽ പ്രസ്താവനയിറക്കലും നാട്ടിൽ നിറയെ ബോർഡ് വയ്ക്കലുമല്ല, ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തലാണ്. അതിൽ സർക്കാരും ആഭ്യന്തരവകുപ്പും സമ്പൂർണ പരാജയമാണ്. ഇ.പി. ജയരാജന് തന്റേടമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ നേതാവിന് ഭരണം നടത്താൻ കഴിവില്ലെന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്തട്ടെയെന്നും മുരളീധരൻ പറഞ്ഞു.
ബോംബാക്രമണത്തിൽ പ്രതിഷേധിക്കണം: കോടിയേരി
എ.കെ.ജി സെന്ററിലെ ബോംബാക്രമണത്തിൽ ജനത്തെ അണിനിരത്തി സമാധാനപരമായി പ്രതിഷേധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നുവെന്ന മുറവിളി സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. അതിന്റെ തുടർച്ചയാണ് എ.കെ.ജി സെന്റർ ആക്രമണം. സംസ്ഥാനത്തെ യു.ഡി.എഫ് - ബി.ജെ.പി കൂട്ടുകെട്ട് നടത്തുന്ന പ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കാനാകണം. മുഖ്യമന്ത്രിയെ ഉൾപ്പെടെ ആക്രമിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുകയും അവർക്ക് ഒത്താശ ചെയ്യുകയും പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്തവർ ഏതറ്റം വരെയും പോകും. എ.കെ.ജി സെന്റർ ആക്രമിച്ച് പ്രകോപനമുണ്ടാക്കാനുള്ള യു.ഡി.എഫ് തന്ത്രങ്ങളിൽ പാർട്ടിയെ സ്നേഹിക്കുന്നവർ കുടുങ്ങിപ്പോകരുതെന്നും കോടിയേരി പറഞ്ഞു.
ബോംബും നുണബോംബും കൊണ്ട് തകർക്കാനാകില്ല: എം.എ. ബേബി
ബോംബും നുണബോംബും കൊണ്ട് പുരോഗമന പ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ പോരാളികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ജനാധിപത്യവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന രാജ്യത്തെ ഏക തുരുത്താണ് കേരളം. ആ കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ കടന്നാക്രമിക്കാൻ കോൺഗ്രസും ആർ.എസ്.എസും എസ്.ഡി.പി.ഐയും എല്ലാം ഒത്തുചേരുന്നു.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോബിൻ ജോസ് അദ്ധ്യക്ഷനായി. സെക്രട്ടറി ഗോകുൽ ഗോപിനാഥ്, കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എം.നസീം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ്, സെക്രട്ടറി ഡോ. ഷിജുഖാൻ, എസ്.കെ ശിൽപ, അവ്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കോൺഗ്രസിന്റെ ബോംബ് പ്രയോഗം പുതിയതല്ല: ഇ.പി ജയരാജൻ
കോൺഗ്രസിന്റെ ബോംബ് പ്രയോഗം പുതിയതല്ലെന്നും ഡി.സി.സി ഓഫീസിൽ ബോംബ് നിർമ്മിച്ച പാരമ്പര്യമാണ് അവർക്കുള്ളതെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണം ഞങ്ങളല്ല ചെയ്തതെന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോഴും അതിനെ അപലപിക്കാൻ അവർ തയ്യാറായിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആക്രമണത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.കെ.ജിയും അദ്ദേഹത്തിന്റെ പേരിലുള്ള ഓഫീസും ലക്ഷക്കണക്കായ ജനങ്ങളുടെ ഹൃദയവികാരമാണ്. എ.കെ.ജി സെന്ററിന് നേരെയുളള ആക്രമണം വൈകാരികമായ പ്രതിഷേധത്തിന് കാരണമാകാം. എന്നാൽ, ആത്മസംയമനം പാലിച്ച് സമാധാനപരമായി പ്രതിഷേധിക്കാനാണ് സി.പി.എം ആഹ്വാനം ചെയ്തത്.
കൊലയാളികളെയും ഗുണ്ടാസംഘങ്ങളെയും ഉപയോഗിച്ച് സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. കോൺഗ്രസ് പ്രതിഷേധങ്ങളിൽ ക്വട്ടേഷൻ സംഘങ്ങളാണ് പങ്കെടുക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷനായി.
കെട്ടിടം തകർന്ന പോലെ തോന്നി: പി.കെ. ശ്രീമതി
വൻ ശബ്ദത്തിന് പിന്നാലെ കെട്ടിടം തകരുന്നതുപോലെയാണ് തോന്നിയതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി പറഞ്ഞു. വ്യാഴാഴ്ച രാത്രി ബോംബാക്രമണ സമയത്ത് ശ്രീമതി എ.കെ.ജി സെന്ററിലുണ്ടായിരുന്നു. 'ഞാൻ ടി.വിയിൽ വാർത്ത കാണുകയായിരുന്നു. ഇതിനിടെയാണ് ഭീകരമായ ശബ്ദം കേട്ടത്. എല്ലാവരും നടുങ്ങി. പുക ഉയരുന്നുണ്ടായിരുന്നു. പുറത്തുവച്ചു തന്നെ പൊട്ടിത്തെറിച്ചത് കൊണ്ടാണ് അക്രമിയുടെ ലക്ഷ്യം പാളിയത്"- ശ്രീമതി വിശദമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |